Tuesday, September 16, 2008

കവര്‍ സ്റ്റോറികളില്‍ മാധ്യമ'ഭീകരത' !!

കേരളത്തിലെ ആനുകാലികങ്ങള്‍ ഇസ് ലാമിനെ സ്ഥിരം കവര്‍ സ്റ്റോറിയാക്കിയിരിക്കുന്നത്
ശരിയായ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ വശമുള്ളത് കൊണ്‍ടാണെന്ന് തോന്നുന്നു.
ന്യൂസ് സ്റ്റാന്റില്‍ തൂങ്ങിക്കിടന്നാല്‍ പോരല്ലോ.വിറ്റു പോകണ്ടേ?

ഇസ് ലാം എങ്ങോട്ട്?- ഒരു വാരികയുടെ തലക്കെട്ട്.
ഇസ് ലാമിന്റെ ഭാവി-മറ്റൊരാനുകാലികം!
ഭീകരതയും ഇസ്ലാമും-മറ്റൊന്ന്... കിടിലന്‍ കവര്‍ സ്റ്റോറികള്‍!
തുടര്‍ന്ന് വായിക്കുക........

Friday, September 5, 2008

ഇസ് ലാമും ഭീകരവാദവും

"ലോകമെങ്ങുമുള്ള മുസ്ലിംകൾ ഭീകരവാദികളും തീവ്രവാദികളുമാകാൻ കാരണം ഇസ്ലാമല്ലേ?"
അൽപം വിശദീകരണമർഹിക്കുന്ന ചോദ്യമാണിത്‌. 1492 മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ വർഷമായിരുന്നു. നീണ്ട നിരവധി നൂറ്റാണ്ടുകാലം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കലാ,സാഹിത്യ, സാംസ്കാരിക, നാഗരിക, വൈജ്ഞാനിക മേഖലകളിലും ലോകത്തിന്‌ നേതൃത്വം നൽകിപ്പോന്ന മുസ്ലിം സ്പെയിനിലെ അവസാനത്തെ ഭരണാധികാരി അബൂ അബ്ദുല്ലയായിരുന്നു. ഗ്രാനഡെ നഗരം മാത്രമേ അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്നുള്ളൂ. 1492 ജനുവരി അവസാനത്തോടെയാണ്‌ അയാളെ പുറംതള്ളി സ്പാനിഷുകാർ അവിടെ ആധിപത്യമുറപ്പിച്ചതു. സ്പെയിനിന്റെ പതനം പൂർത്തിയായ അതേ വർഷമാണ്‌ സാമ്രാജ്യത്വാധിനിവേശം ആരംഭിച്ചതെന്ന വസ്തുത ഏറെ ശ്രദ്ധേയമത്രെ. 1492-ലാണല്ലോ കൊളംബസ്‌ തന്റെ 'കണെ​‍്ടത്തൽ' യാത്രക്ക്‌ തുടക്കം കുറിച്ചതു.

അതേവർഷം ഒക്ടോബർ 12-ന്‌ അയാൾ ഗ്വാനാഹാനി ദ്വീപിലെത്തി. ആയുധങ്ങളുമായി കപ്പലിറങ്ങിയ കൊളംബസും കൂട്ടുകാരും, അതുമുതൽ ആ നാട്‌ സ്പാനിഷ്‌ രാജാവിന്റേതായിരിക്കുമെന്ന്‌ പ്രഖ്യാപിച്ചു. തദ്ദേശീയരെ അവർക്കറിയാത്ത സ്പാനിഷ്‌ ഭാഷയിലുള്ള ഉത്തരവ്‌ വായിച്ചുകേൾപ്പിച്ചു. അത്‌ അനുസരിച്ചില്ലെങ്കിൽ എന്താണ്‌ സംഭവിക്കുകയെന്ന്‌ ഇങ്ങനെ വിശദീകരിച്ചു: "ഞാൻ ഉറപ്പിച്ചു പറയുന്നു, ദൈവസഹായത്താൽ ഞങ്ങൾ നിങ്ങളുടെ രാജ്യത്ത്‌ ബലമായി പ്രവേശിക്കും. നിങ്ങളോട്‌ ആവുംവിധം യുദ്ധം ചെയ്യും. നിങ്ങളെ ക്രിസ്ത്യൻ പള്ളിക്കും തമ്പ്രാക്കന്മാർക്കും കീഴ്പെടുത്തും. നിങ്ങളെയും ഭാര്യമാരെയും കുട്ടികളെയുമെല്ലാം പിടികൂടി അടിമകളാക്കും. നിങ്ങളുടെ സാമാനങ്ങൾ പിടിച്ചടക്കും. ഞങ്ങളാലാവുന്ന എല്ലാ ദ്രോഹവും നാശവും നിങ്ങൾക്ക്‌ വരുത്തും"( ഉംശറ ഋ ടം​‍ിമൃറ, അ​‍ാലൃശരമി ഒ​‍ീഹീരമൗ​‍െ​‍േ, ഠവള രീ​‍ി​‍ൂ​‍ൗല​‍െ​‍േ ​‍ീള വേല ​‍ി ലം ണീ​‍ൃഹറ, ഛഡജ 1993, ജ 66) ( ഉദ്ധരണം: പരാന്നഭോജികൾ: പാശ്ചാത്യവൽക്കരണത്തിന്റെ അഞ്ഞൂറു വർഷം, ഐ.പി.എച്ച്‌, പുറം 17)
ഇതോടെയാണ്‌ യൂറോപ്പിന്റെ അധിനിവേശം ആരംഭിച്ചതു. മുസ്ലിം സ്പെയിൻ തകർന്ന്‌ കൃത്യം ആറുവർഷം കഴിഞ്ഞ്‌ 1498-ലാണല്ലോ വാസ്കോഡഗാമ കോഴിക്കോട്ട്‌ കപ്പലിറങ്ങിയത്‌.
1492-ൽ അമേരിക്കയിൽ ഏഴരകോടിക്കും പത്തുകോടിക്കുമിടയിൽ ആദിവാസികളുണ്ടായിരുന്നു. യൂറോപ്യൻ അധിനിവേശത്തെത്തുടർന്ന്‌ ഒന്നര നൂറ്റാണ്ടുകൊണ്ട്‌ അവരിൽ 90 ശതമാനവും സ്വന്തം മണ്ണിൽനിന്ന്‌ തുടച്ചുനീക്കപ്പെട്ടു. ക്രൂരമായ കൂട്ടക്കൊലകളിലൂടെ തദ്ദേശീയരെ നശിപ്പിച്ചശേഷം 1776-ലെ 'സ്വാതന്ത്ര്യപ്രഖ്യാപനത്തോടെ' യൂറോപ്യർ അമേരിക്ക അധീനപ്പെടുത്തുകയായിരുന്നു. തീർത്തും അനീതിയിലും അതിക്രമത്തിലും അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തിലൂടെയാണ്‌ ഇന്നത്തെ അമേരിക്ക സ്ഥാപിതമായത്‌.

1527-ൽ പോർച്ചുഗീസുകാർ ബഹ്‌റൈൻ പിടിച്ചടക്കി. തൊട്ടുടനെ ഒമാനും കീഴ്പ്പെടുത്തി. എങ്കിലും ഉസ്മാനികൾ ആ നാടുകൾ തിരിച്ചുപിടിച്ചു. പിന്നീട്‌ 1798-1801 കാലത്ത്‌ നെപ്പോളിയന്റെ ഫ്രഞ്ച്‌ സേന ഈജിപ്തിലെ അലക്സാ​‍്ര ണ്ടിയ , അക്കാ നഗരങ്ങൾ അധീനപ്പെടുത്തി.

പിന്നിട്ട രണ്ട്‌ നൂറ്റാണ്ടുകൾ അറബ്‌ -മുസ്ലിം നാടുകൾ ഇതര ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളെപ്പോലെത്തന്നെ പാശ്ചാത്യാധിനിവേശത്തിന്റേതായിരുന്നു. ഫ്രാൻസ്‌ 1830-ൽ അൾജീരിയയും 1859-ൽ ജിബൂട്ടിയും 1881-ൽ തുനീഷ്യയും 1919-ൽ മൗറിത്താനിയയും അധീനപ്പെടുത്തി. ഇറ്റലി 1859-ൽ സോമാലിയയും 1911-ൽ ലിബിയയും 1880-ൽ ഐരിത്രിയയും കീഴ്പ്പെടുത്തി. ബ്രിട്ടൻ 1800-ൽ മസ്കത്തും 1820-ൽ ഒമാന്റെ ബാക്കി ഭാഗവും 1839-ൽ ഏതനും 1863-ൽ ബഹ്‌റൈനും 1878-ൽ സൈപ്രസും 1882-ൽ ഈജിപ്തും 1898-ൽ സുഡാനും 1899-ൽ കുവൈതും പിടിച്ചടക്കി. 1916-ൽ ബ്രിട്ടനും ഫ്രാൻസും ചേർന്നുണ്ടാക്കിയ സൈക്സ്‌-പിക്കോട്ട്‌ രഹസ്യ കരാറനുസരിച്ച്‌ ഉസ്മാനിയാ ഖലീഫയുടെ കീഴിലുണ്ടായിരുന്ന അറബ്‌ പ്രവിശ്യകൾ ബ്രിട്ടനും ഫ്രാൻസും പങ്കിട്ടെടുത്തു. അങ്ങനെ ഇറാഖും ജോർദാനും ഫലസ്തീനും ഖത്തറും ബ്രിട്ടന്റെയും സിറിയയും ലബനാനും ഫ്രാൻസിന്റെയും പിടിയിലമർന്നു. മൊറോക്കോ സ്പെയിനിന്റെയും ഇന്തോനേഷ്യ ഡച്ചുകാരുടെയും കോളനികളായി. ഇന്ത്യയും അഫ്ഗാനിസ്ഥാനുമെല്ലാം സാമ്രാജ്യശക്തികളുടെ പിടിയിലമർന്നപോലെത്തന്നെ.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിട്ടതോടെ പടിഞ്ഞാറിന്റെ കോളനികളിലെല്ലാം സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു. തദ്ഫലമായി 1932-ൽ ഇറാഖും '46-ൽ സിറിയയും ലബനാനും '51-ൽ ലിബിയയും ഒമാനും '52-ൽ ഈജിപ്തും '56-ൽ മൊറോക്കോയും സുഡാനും തുനീഷ്യയും '58-ൽ ജോർദാനും '59-ൽ മൗറിത്താനിയയും '60-ൽ സോമാലിയയും '61-ൽ കുവൈത്തും '62-ൽ അൾജീരിയയും '68-ൽ യമനും '71-ൽ ഖത്തറും ബഹ്‌റൈനും അറബ്‌ എമിറേറ്റ്സും '77-ൽ ജിബൂട്ടിയും സ്വാതന്ത്ര്യം നേടി.

എന്നാൽ, സാമ്രാജ്യശക്തികൾ ഈ നാടുകളോട്‌ വിടപറഞ്ഞത്‌ അവിടങ്ങളിലടക്കം അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഏകാധിപതികളും സ്വേച്ഛാധികാരികളുമായ രാജാക്കന്മാരെയും ചക്രവർത്തിമാരെയും സുൽത്താന്മാരെയും പ്രതിഷ്ഠിച്ച ശേഷമായിരുന്നു. അതോടൊപ്പം ഈ നാടുകൾക്കിടയിലെല്ലാം അപരിഹാര്യങ്ങളായ അതിർത്തിത്തർക്കങ്ങളും ഉണ്ടാക്കിവെച്ചു. യമനും സൗദി അറേബ്യയും തമ്മിലും ഇറാനും ഇറാഖും തമ്മിലും ഇറാഖും കുവൈത്തും തമ്മിലും ഇറാനും യു.എ.ഇയും തമ്മിലും ഇനിയും പരിഹരിക്കപ്പെടാത്ത തർക്കങ്ങൾ നിലനിൽക്കാനുള്ള കാരണം സാമ്രാജ്യത്വശക്തികൾ ചെയ്തുവെച്ച കുതന്ത്രങ്ങളത്രെ. അറബ്‌-മുസ്ലിം നാടുകൾ ഒന്നിക്കുന്നതിന്‌ ഈ അതിർത്തി തർക്കങ്ങൾ സ്ഥിരമായ തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം പലപ്പോഴും കിടമൽസരത്തിന്‌ കാരണമായിത്തീരുകയും ചെയ്യുന്നു. അമേരിക്കക്കും ഇതര മുതലാളിത്ത നാടുകൾക്കും അവിടങ്ങളിലെ പെട്രോളും വാതകവും ഇതര അസംസ്കൃത പദാർഥങ്ങളും തട്ടിയെടുക്കാനും ആ നാടുകളെ തങ്ങളുടെ ആയുധക്കമ്പോളമാക്കി മാറ്റാനും ഇത്‌ അവസരമൊരുക്കുന്നു.

സാമ്രാജ്യശക്തികൾ തന്നെ സൃഷ്ടിച്ച തർക്കത്തിന്റെ പേരിലാണല്ലോ ഇറാഖും കുവൈത്തും തമ്മിലേറ്റുമുട്ടിയത്‌. ഇത്‌ അമേരിക്കക്ക്‌ മേഖലയിൽ ഇടപെടാൻ അവസരമൊരുക്കി. അതുതന്നെയായിരുന്നുവല്ലോ അവരുടെ ലക്ഷ്യം. അറബ്‌-മുസ്ലിം നാടുകൾ സ്വാതന്ത്ര്യം നേടിയശേഷവും അവിടങ്ങളിലെല്ലാം പടിഞ്ഞാറിന്റെ അദൃശ്യസാമ്രാജ്യത്വവും ചൂഷണവും നിയന്ത്രണവും ഇന്നോളം നിലനിന്നുപോന്നിട്ടുണ്ട്‌. ആ രാജ്യങ്ങൾക്കൊന്നും തന്നെ സ്വന്തം നാടുകളിലെ വിഭവങ്ങൾ ഇഷ്ടാനുസൃതം വിനിയോഗിക്കാനോ നിയന്ത്രിക്കാനോ സാധിച്ചിട്ടില്ല. അവിടങ്ങളിലെ ഭരണാധികാരികൾ അറിഞ്ഞോ അറിയാതെയോ നിർബന്ധിതമായോ അല്ലാതെയോ പടിഞ്ഞാറിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുവരികയായിരുന്നു.

ഇറാഖിൽ ഇടപെടാൻ അവസരം ലഭിച്ചതോടെ അമേരിക്ക അറബ്‌ നാടുകളുടെ മേലുള്ള പിടിമുറുക്കുകയും തങ്ങളുടെ പട്ടാളത്തെ തീറ്റിപ്പോറ്റുന്ന ചുമതലയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ബാധ്യതയും ആ നാടുകളുടെ മേൽ വെച്ചുകെട്ടുകയും ചെയ്തു. ഇന്ന്‌ എല്ലാ പ്രധാന അറബ്‌ നാടുകളിലും അമേരിക്കക്ക്‌ ആയുധശാലകളും സൈനികത്താവളങ്ങളുമുണ്ട്‌. അത്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുന്നതും ഈ സാമ്രാജ്യത്വ ചൂഷണത്തിന്‌ അറുതിവരുത്തണമെന്ന്‌ വാദിക്കുന്നതും കൊടിയ പാതകമായാണ്‌ പാശ്ചാത്യസാമ്രാജ്യ ശക്തികൾ കണക്കാക്കുന്നത്‌.

കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനദശകം വരെ ലോകത്ത്‌ ശാക്തികമായ സന്തുലിതത്വം നിലനിന്നിരുന്നു. എന്നാൽ സോഷ്യലിസ്റ്റ്‌ ചേരി ദുർബലമായി ചരിത്രത്തിന്റെ ഭാഗമായതോടെ ശീതസമരം അവസാനിച്ചു. ലോകം അമേരിക്കയുടെ നേതൃത്വത്തിൽ ഏകധ്രുവമായി മാറി. ഗൾഫ്‌ യുദ്ധത്തിൽ അമേരിക്കൻ ചേരി വിജയിച്ചതോടെ ആ രാജ്യം ലോകപോലീസ്‌ ചമയാൻ തുടങ്ങി. തങ്ങളുടെ താൽപര്യങ്ങൾക്ക്‌ എതിരു നിൽക്കുന്നവരെയെല്ലാം തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തുകയും അവരെയൊക്കെ തകർക്കാൻ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.

പാശ്ചാത്യ ചേരി കമ്യൂണിസ്റ്റ്‌ നാടുകളുടെ തകർച്ചയോടെ തങ്ങളുടെ മുഖ്യശത്രുവായി പ്രതിഷ്ഠിച്ചതു ഇസ്ലാമിനെയാണ്‌. അമേരിക്കയും അതിന്റെ നേതൃത്വത്തിലുള്ള നാറ്റോയും ഇക്കാര്യം സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്‌. അതിനാൽ ലോകമെങ്ങുമുള്ള ഇസ്ലാമിക നവോത്ഥാന ചലനങ്ങളെയും മുന്നേറ്റങ്ങളെയും അടിച്ചമർത്താനും നശിപ്പിക്കാനും അമേരിക്കയും കൂട്ടാളികളും ആവുന്നതൊക്കെ ചെയ്യുന്നു. അതിനായി ആടിനെ പട്ടിയാക്കും വിധമുള്ള പ്രചാരവേലകൾ സംഘടിപ്പിക്കുന്നു. ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ മതമൗലികവാദം, മതഭ്രാന്ത്‌, ഭീകരത, തീവ്രവാദം തുടങ്ങിയ പദങ്ങൾ നിരന്തരം നിർലോഭം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. 1993-ൽ അമേരിക്കൻ കോൺഗ്രസ്സ്‌ അംഗീകരിച്ചു പുറത്തിറക്കിയ കേവലം 93 പുറങ്ങളുള്ള 'പുതിയ ലോക ഇസ്ലാമിസ്റ്റുകൾ' എന്ന ഔദ്യോഗിക രേഖയിൽ 288 പ്രാവശ്യം ഭീകരത, ഭീകരർ എന്നീ പദങ്ങൾ പ്രയോഗിച്ചിട്ടുണ്ട്‌. സയണിസ്റ്റ്‌ പ്രസ്ഥാനത്തോട്‌ കൂറുപുലർത്തുന്ന ഫാൻഫോറെയ്സ്റ്റ്‌, യോസഫ്‌ സോദാൻസ്കി എന്നിവരാണ്‌ പ്രസ്തുത രേഖ തയ്യാറാക്കിയത്‌.

യഥാർഥത്തിൽ ആരാണ്‌ ലോകത്ത്‌ കൂട്ടക്കൊലകളും യുദ്ധങ്ങളും ഭീകരപ്രവർത്തനങ്ങളും നടത്തുന്നത്‌? ഒന്നാം ലോകയുദ്ധത്തിൽ 80 ലക്ഷവും രണ്ടാം ലോകയുദ്ധത്തിൽ അഞ്ചുകോടിയും വിയറ്റ്നാമിൽ മുപ്പതു ലക്ഷവും കൊല്ലപ്പെട്ടു. പനാമയിലും ഗോട്ടിമലയിലും നിക്കരാഗ്വയിലും കമ്പൂച്ചിയയിലും കൊറിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം അനേകലക്ഷങ്ങൾ അറുകൊല ചെയ്യപ്പെടുകയുണ്ടായി. ഇതിലൊന്നും ഇസ്ലാമിന്നോ മുസ്ലിംകൾക്കോ ഒരു പങ്കുമില്ല.

ജപ്പാൻ യുദ്ധത്തിൽനിന്ന്‌ പിന്മാറാൻ തയ്യാറായിട്ടും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ്‌ വർഷിച്ച കൊടും ഭീകരനായ അമേരിക്കതന്നെയാണ്‌ ഇന്നും ആ പേരിന്നർഹൻ. തങ്ങളുടെ കുടില താൽപര്യങ്ങൾക്കെതിരു നിൽക്കുന്ന എല്ലാ നാടുകളെയും സമൂഹങ്ങളെയും ആ രാജ്യം എതിർക്കുന്നു. സ്വന്തം വരുതിയിൽ വരാത്ത നാടുകളിലെല്ലാം ഭീകരപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ചാരസംഘടനയായ സി.ഐ.എയെയും ഭീകരപ്രവർത്തകരായ സയണിസ്റ്റുകളെയും അതിനായി ഉപയോഗിക്കുന്നു. ആഭ്യന്തര പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലും ലോകത്ത്‌ യുദ്ധങ്ങളുണ്ടാക്കുന്നു. അമേരിക്കൻ രാഷ്ട്രീയവൃത്തങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മിസ്റ്റർ റോസ്പെറോ പറയുന്നു: "ആഭ്യന്തരസ്ഥിതി മോശമാകുമ്പോൾ ശ്രദ്ധ തിരിച്ചുവിടാനായി ഞങ്ങൾ ലോകത്ത്‌ കൊച്ചുകൊച്ചു യുദ്ധങ്ങൾ സംഘടിപ്പിക്കുന്നു."

ഇവ്വിധം കഴിഞ്ഞ ഒരു നൂറ്റാണ്ടിനകം അമേരിക്ക ലോകത്തിലെ അമ്പതിലേറെ രാജ്യങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെട്ട്‌ കുഴപ്പങ്ങൾ കുത്തിപ്പൊക്കുകയും കൂട്ടക്കൊലകൾ സംഘടിപ്പിക്കുകയുമുണ്ടായി. ഇത്തരമൊരു ഭീകരരാഷ്ട്രത്തിന്റെ പ്രചാരണമാണ്‌ ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച തെറ്റിദ്ധാരണകൾ വളർന്നുവരാനിടവരുത്തിയത്‌. എല്ലാ വിധ പ്രചാരണോപാധികളും കയ്യടക്കിവെക്കുന്ന അമേരിക്കയുടെ കുടിലതന്ത്രങ്ങൾ ലോകജനതയെ തെറ്റിദ്ധരിപ്പിക്കുന്നതിൽ അനൽപമായ പങ്കുവഹിക്കുകയാണുണ്ടായത്‌.

യഥാർഥത്തിൽ, ഇന്ന്‌ ലോകത്തിലെ ഏറ്റവും കൊടിയ ഭീകരകൃത്യം നടത്തുന്നത്‌ സമാധാനത്തിന്റെ സംരക്ഷകരായി അറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലാണ്‌. ഏതെങ്കിലും ഒരു രാജ്യത്തെ ഭരണാധികാരിയോടുള്ള ശത്രുതയുടെ പേരിൽ ആ രാജ്യത്തിന്റെ യാത്രാവിമാനം തട്ടിക്കൊണ്ടുപോയി അതിലെ നാനൂറോ അഞ്ഞൂറോ ആളുകളെ ബന്ദികളാക്കിയാൽ നാമവരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കും. തീർച്ചയായും അത്‌ ശരിയുമാണ്‌. നിരപരാധരായ യാത്രക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത്‌ ക്രൂരതയാണ്‌; മനുഷ്യവിരുദ്ധവും. അതുകൊണ്ടുതന്നെ മതവിരുദ്ധവുമാണ്‌. എന്നാൽ സദ്ദാം ഹുസൈൻ എന്ന ഒരു ഭരണാധികാരിയോടുള്ള വിരോധത്തിന്റെ പേരിൽ ഇറാഖിലെ ഒന്നേകാൽ കോടി മനുഷ്യരെ കഴിഞ്ഞ പതിനൊന്നുവർഷം ആഹാരവും മരുന്നും കൊടുക്കാതെ ഐക്യരാഷ്ട്രസഭ ബന്ദികളാക്കുകയും ആറുലക്ഷം കുട്ടികളുൾപ്പെടെ പതിനൊന്നു ലക്ഷത്തെ കൊന്നൊടുക്കുകയും ചെയ്തു. ഇവ്വിധം ലോകത്തിലെ ഏറ്റം ക്രൂരനായ കൊലയാളിയും കൊടുംഭീകരനുമായി മാറിയ സെക്യൂരിറ്റി കൗൺസിൽ ഇപ്പോഴും സമാധാനത്തിന്റെ കാവൽക്കാരായാണ്‌ അറിയപ്പെടുന്നതെന്നത്‌ എത്രമാത്രം വിചിത്രവും വിരോധാഭാസവുമാണ്‌. അമേരിക്കയുടേതല്ലാത്ത ഒരു മാനദണ്ഡവും അളവുകോലും ലോകത്തിന്‌ ഇന്നില്ല എന്നതാണ്‌ ഇതിനു കാരണം.

മുസ്ലിംകളിൽ തീവ്രവാദികളോ ഭീകരപ്രവർത്തകരോ ആയി ആരുമില്ലെന്ന്‌ അവകാശപ്പെടാനാവില്ല. ഇസ്ലാമിനെ ഏറെ കളങ്കപ്പെടുത്തുകയും അതിന്റെ പ്രതിഛായ തകർക്കുകയും ചെയ്യുന്ന അപക്വവും വിവേകരഹിതവുമായ അത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്ന ഒറ്റപ്പെട്ട ചിലരെ അങ്ങിങ്ങായി കാണാൻ കഴിഞ്ഞേക്കും. മുസ്ലിം നാടുകളിൽ അത്തരം ഭീകരപ്രവർത്തനങ്ങളും തീവ്രവാദചിന്തകളും വളർന്നുവരാൻ കാരണം, അവിടങ്ങളിലെ ഏകാധിപത്യ-സ്വേഛാധിപത്യ ഭരണകൂടങ്ങളും അവയുടെ കൊടിയ തിന്മകളുമാണ്‌. ജനാധിപത്യപരവും സമാധാനപരവുമായ മാർഗങ്ങളിലൂടെ ജനാഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണകൂടങ്ങൾ സ്ഥാപിക്കാനും വ്യവസ്ഥാമാറ്റത്തിനുമായി കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളിലായി നടത്തിപ്പോന്ന ശ്രമങ്ങൾ സാമ്രാജ്യ ശക്തികളുടെ ഇടപെടൽകാരണം പരാജയമടഞ്ഞതിനാൽ ക്ഷമകെട്ട ഒരുപറ്റം ചെറുപ്പക്കാർ തീവ്രവാദസമീപനം സ്വീകരിക്കുകയാണുണ്ടായത്‌. മുസ്ലിം ന്യൂനപക്ഷ പ്രദേശങ്ങളിൽ ഭൂരിപക്ഷത്തോടൊപ്പം ഭരണകൂടവും ചേർന്ന്‌ നടത്തുന്ന കൊടുംഭീകരവൃത്തികളാണ്‌ ചില ചെറുപ്പക്കാരെ തുല്യനിലയിൽ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നത്‌. തീർത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചുകാണിച്ചാണ്‌ തൽപര കക്ഷികൾ ഇസ്ലാമിനെതിരെ ഭീകരതയും തീവ്രവാദവും ആരോപിക്കുന്നത്‌.

ഇസ്ലാം എല്ലാവിധ ഭീകരതക്കും എതിരാണ്‌- വ്യക്തികളുടെയും സംഘടിത പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും. ഭീകരതയെയും തീവ്രവാദത്തെയും അത്‌ തീർത്തും നിരാകരിക്കുകയും ശക്തിയായി എതിർക്കുകയും ചെയ്യുന്നു. നിരപരാധികളുടെ മരണത്തിനും സ്വത്തുനാശത്തിനും ഇടവരുത്തുന്ന ഭീകരപ്രവർത്തനങ്ങൾ മതവിരുദ്ധമാണ്‌. അകാരണമായി ഒരാളെ വധിക്കുന്നത്‌ മുഴുവൻ മനുഷ്യരെയും വധിക്കുന്നതുപോലെയും, ഒരാൾക്കു ജീവനേകുന്നത്‌ മുഴുവൻ മനുഷ്യർക്കും ജീവിതമേകുന്നതുപോലെയുമാണെന്ന്‌ ഖുർആൻ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.(5: 32)
അതിനാൽ യഥാർഥ വിശ്വാസികൾക്ക്‌ ഒരിക്കലും തീവ്രവാദികളോ ഭീകരപ്രവർത്തകരോ ആവുക സാധ്യമല്ല. അതോടൊപ്പം ലോകമെങ്ങും മുസ്ലിംകൾ ഭീകരപ്രവർത്തകരാണെന്നത്‌ അമേരിക്കയുടെയും കൂട്ടാളികളുടെയും അവയുടെ മേഗഫോണുകളാകാൻ വിധിക്കപ്പെട്ട പൗരസ്ത്യനാടുകളുടെ അടിയാളസമൂഹങ്ങളുടെയും പ്രചാരണം മാത്രമാണെന്ന വസ്തുത വിസ്മരിക്കാവതല്ല.(വിശദമായ പഠനത്തിന്‌ ഐ.പി.എച്ച്‌ പ്രസിദ്ധീകരിച്ച 'ഭീകരവാദവും ഇസ്ലാമും', 'ഖുർആന്റെ യുദ്ധസമീപനം' എന്നീ കൃതികൾ കാണുക.)

Tuesday, July 15, 2008

പരലോകമുണ്ടെന്നതിന്‌ തെളിവുണ്ടോ?

മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്ന പരലോകമുണ്ടെന്നതിന്‌ വല്ല തെളിവുമുണ്ടോ? ഉണ്ടെന്ന വിശ്വാസം തീര്‍ത്തും അയുക്തികമല്ലേ ?

അറിവ്‌ ആര്‍ജിക്കാന്‍ നമുക്കുള്ളത്‌ അഞ്ച്‌ ഇന്ദ്രിയങ്ങളാണ്‌. ഇവിടെ ഭൌതിക വിദ്യതന്നെ വിവിധയിനമാണ്‌. അവയോരോന്നിണ്റ്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം. ഓരോന്നിനും സവിശേഷമായ മാനദണ്ഡങ്ങള്‍ അനിവാര്യമാണ്‌. ഗണിതശാസ്ത്രം പഠിക്കാനുപയോഗിക്കുന്ന മാനദണ്ഡമുപയോഗിച്ച്‌ ശരീരശാസ്ത്രം പഠിക്കുക സാധ്യമല്ല. ഗണിതശാസ്ത്രത്തിലെ തന്നെ വിവിധ വശങ്ങള്‍ക്ക്‌ വ്യത്യസ്ത മാധ്യമങ്ങള്‍ വേണം. ഒരു വൃത്തത്തിന്‌ മുന്നൂറ്ററുപത്‌ ഡിഗ്രിയും ത്രികോണത്തിന്‌ നൂറ്റിയെണ്‍പതു ഡിഗ്രിയുമാണെന്ന സങ്കല്‍പം സ്വീകരിക്കാതെ ക്ഷേത്രഗണിതം അഭ്യസിക്കാനാവില്ല. ബീജഗണിതത്തിന്‌ ഭിന്നമായ മാനദണ്ഡം അനിവാര്യമത്രെ. ഗോളശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം പോലുള്ളവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം മാധ്യമങ്ങളാവശ്യമാണ്‌.
ഭൌതിക വിദ്യയുടെ വിവിധ വശങ്ങള്‍ക്ക്‌ വ്യത്യസ്ത മാനദണ്ഡങ്ങള്‍ വേണമെന്നിരിക്കെ, ആധ്യാത്മിക ജ്ഞാനം നേടാന്‍ തീര്‍ത്തും ഭിന്നമായ മാര്‍ഗം അനിവാര്യമാണ്‌. ദൈവം, പരലോകം, സ്വര്‍ഗം, നരകം, മാലാഖ, പിശാച്‌ പോലുള്ള അഭൌതിക കാര്യങ്ങളെ സംബന്ധിച്ച അറിവ്‌ ആര്‍ജിക്കാന്‍ മനുഷ്യണ്റ്റെ വശം സ്വന്തമായൊരു മാധ്യമവുമില്ല; ചരിത്രത്തിണ്റ്റെ വ്യത്യസ്ത ദശാസന്ധികളില്‍ വിവിധ ദേശങ്ങളില്‍ നിയോഗിതരായ ദൈവദൂതന്‍മാരിലൂടെ ലഭ്യമായ ദിവ്യസന്ദേശങ്ങളല്ലാതെ. ദിവ്യബോധനമാകുന്ന ആറാം സ്രോതസ്സിലൂടെ അറിവ്‌ ലഭിക്കുന്ന അനുഗൃഹീതരായ പ്രവാചകന്‍മാര്‍ പറയുന്ന കാര്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ മാത്രമുള്ളവര്‍ നിഷേധിക്കുന്നതും നിരാകരിക്കുന്നതും കണ്ണുള്ളവര്‍ പറയുന്നതിനെ കുരുടന്‍മാര്‍ ചോദ്യം ചെയ്യുന്നതുപോലെയാണ്‌. ഇലയുടെ നിറം പച്ചയും കാക്കയുടെ നിറം കറുപ്പും പാലിണ്റ്റെ വര്‍ണം വെളുപ്പുമാണെന്ന്‌ നാം പറയുമ്പോള്‍ തങ്ങളത്‌ കണ്ടറിഞ്ഞിട്ടില്ലെന്ന കാരണത്താല്‍ അന്ധന്‍മാര്‍ അതംഗീകരിക്കുന്നില്ലെങ്കില്‍ വര്‍ണപ്രപഞ്ചം അവര്‍ക്ക്‌ തീര്‍ത്തും അന്യവും അപ്രാപ്യവുമായിരിക്കും. അതുപോലെ തന്നെയാണ്‌ ദിവ്യസന്ദേശങ്ങളെ അംഗീകരിക്കാത്തവരുടെയും അവസ്ഥ. അഭൌതിക ജ്ഞാനം അവര്‍ക്ക്‌ അന്യവും എന്നും അജ്ഞാതവുമായിരിക്കും.
മരണശേഷമുള്ള മറുലോകത്തെ കുറിച്ചും അവിടത്തെ സ്വര്‍ഗനരകങ്ങളെ സംബന്ധിച്ചും മനുഷ്യരാശിക്ക്‌ അറിവു നല്‍കിയത്‌ ചരിത്രത്തിണ്റ്റെ വിവിധ ഘട്ടങ്ങളില്‍ വിവിധ നാടുകളില്‍ നിയോഗിതരായ ദൈവദൂതന്‍മാരാണ്‌. അവര്‍ എല്ലാവരും അതിണ്റ്റെ അനിവാര്യത ഊന്നിപ്പറഞ്ഞിട്ടുണ്ട്‌. അതോടൊപ്പം ഭൌതിക പ്രപഞ്ചത്തിണ്റ്റെ ഘടനയും അതിലെ മനുഷ്യണ്റ്റെ അവസ്ഥയും അത്തരമൊരു ലോകത്തിണ്റ്റെ അനിവാര്യതയിലേക്ക്‌ വെളിച്ചം വീശുകയും ചെയ്യുന്നു.
നീതി നടക്കണമെന്നാഗ്രഹിക്കാത്തവര്‍ നന്നേ കുറവാണ്‌. അനീതി പ്രവര്‍ത്തിക്കുന്നവര്‍ പോലും നീതിക്കുവേണ്ടി വാദിക്കുന്നു. തങ്ങള്‍ നീതിയുടെ വക്താക്കളെന്ന്‌ അവകാശപ്പെടുകയും ചെയ്യുന്നു. ഒരാള്‍ വധിക്കപ്പെട്ടാല്‍ അയാളുടെ ആശ്രിതര്‍ കൊലയാളിയെ ശിക്ഷിക്കണമെന്ന്‌ കൊതിക്കുന്നു. നീതിപുലരാനുള്ള മനുഷ്യരാശിയുടെ അദമ്യമായ ആഗ്രഹമാണല്ലോ ലോകത്ത്‌ നിയമവും നീതിന്യായ വ്യവസ്ഥയും കോടതികളും നിയമപാലകരുമെല്ലാമുണ്ടാകാന്‍ കാരണം. നീതി നടക്കണമെന്ന്‌ പറയാത്ത ആരുമുണ്ടാവില്ലെന്നര്‍ഥം. എന്നാല്‍, പൂര്‍ണാര്‍ഥത്തില്‍ നീതി പുലരുന്ന നാടും സമൂഹവുമില്ല. ആരെത്ര വിചാരിച്ചാലും നിഷ്കൃഷ്ടമായ നീതി നടപ്പാക്കുക സാധ്യവുമല്ല. ഒരാളെ കൊന്നാല്‍ പരമാവധി സാധിക്കുക കൊലയാളിയെ കൊല്ലാനാണ്‌. എന്നാല്‍ അതുകൊണ്ട്‌ വധിക്കപ്പെട്ടവണ്റ്റെ, നിത്യവൈധവ്യത്തിണ്റ്റെ നിതാന്ത വേദന അനുഭവിക്കുന്ന വിധവയ്ക്ക്‌ ഭര്‍ത്താവിനെയോ അനാഥത്വത്തിണ്റ്റെ പ്രയാസം പേറുന്ന മക്കള്‍ക്ക്‌ പിതാവിനെയോ ലഭിക്കുകയില്ല. ഘാതകനെ വധിക്കുന്നതുപോലും കൊലയ്ക്കുള്ള യഥാര്‍ഥ പരിഹാരമോ പ്രതിവിധിയോ അല്ലെന്നര്‍ഥം. അത്‌ ഭൂമിയില്‍ സമാധാനം സ്ഥാപിക്കാനുള്ള ഉപാധി മാത്രമത്രെ.
ഇതുതന്നെ കൊലയാളി ശിക്ഷിക്കപ്പെട്ടാലാണ്‌. എന്നാല്‍ ഭൂമിയിലെ യഥാര്‍ഥ അവസ്ഥ എന്താണ്‌? എന്നും എങ്ങും കൊലയാളികള്‍ സ്വൈരവിഹാരം നടത്തുന്നു. കൊള്ളക്കാര്‍ രംഗം കൈയടക്കുന്നു. ചൂഷകന്‍മാര്‍ മാന്യത ചമയുന്നു. അഴിമതിക്കാര്‍ സസുഖം വാഴുന്നു. അക്രമികള്‍ ആധിപത്യം നടത്തുന്നു. വഞ്ചകന്‍മാര്‍ വിഘ്നമൊട്ടുമില്ലാതെ നാട്ടിലെങ്ങും വിഹരിക്കുന്നു. നീതി നടത്തേണ്ട ന്യായാധിപന്‍മാര്‍ അനീതിക്ക്‌ കൂട്ടുനില്‍ക്കുന്നു. പണത്തിനും പദവിക്കുമായി പരാക്രമികളുടെ പക്ഷം ചേരുന്നു. ഭരണാധികാരികള്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നു. പൊതുജനങ്ങളെവിടെയും പീഡിപ്പിക്കപ്പെടുന്നു. അടിക്കടി അനീതിക്കും അക്രമത്തിനും അടിപ്പെടുന്നു. നീതിക്കായുള്ള അവരുടെ അര്‍ഥനകളൊക്കെയും വ്യര്‍ഥമാവുന്നു. അതിനാല്‍ നീതി പലപ്പോഴും മരീചിക പോലെ അപ്രാപ്യമത്രെ. മഹാഭൂരിപക്ഷത്തിനും തീര്‍ത്തും അന്യവും.
നന്‍മ നടത്തുന്നവര്‍ ഇവിടെ കൊടിയ കഷ്ടനഷ്ടങ്ങള്‍ക്കിരയാവുന്നു. ആരെയും അല്‍പവും അലോസരപ്പെടുത്താത്തവര്‍ അക്രമിക്കപ്പെടുന്നു. നിസ്വാര്‍ഥരായി നിലകൊള്ളുന്നവര്‍ നിരന്തരം മര്‍ദിക്കപ്പെടുന്നു. എന്നാല്‍ വിദ്രോഹവൃത്തികളില്‍ വ്യാപൃതരാവുന്നവരോ, വിപത്തേതുമേല്‍ക്കാതെ സസുഖം വാഴുന്നു.
ഒരാളെ കൊന്നാല്‍ പകരം കൊലയാളിയെ വധിക്കാന്‍ സാധിച്ചേക്കാം. പക്ഷേ, പത്തും നൂറും ആയിരവും പതിനായിരവും പേരെ വധിച്ചവരെ ശിക്ഷിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതിനാല്‍ നിഷ്കൃഷ്ടമായ നീതി നടത്താന്‍ ആര്‍ക്കുമിവിടെ സാധ്യമല്ല. കൊല്ലപ്പെടുന്ന നിരപരാധരും അവരുടെ ആശ്രിതരുമനുഭവിക്കുന്ന പ്രയാസങ്ങള്‍ അപാരമത്രെ. അവയ്ക്ക്‌ പരിഹാരമുണ്ടാക്കാന്‍ ഏവരും അശക്തരും. അതുകൊണ്ടുതന്നെ മരണത്തോടെ മനുഷ്യജീവിതം ഒടുങ്ങുമെങ്കില്‍ ലോകഘടന തീര്‍ത്തും അനീതിപരമാണ്‌. അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമാണ്‌; വ്യവസ്ഥാപിതമായ പ്രപഞ്ചഘടനയോട്‌ തീരെ പൊരുത്തപ്പെടാത്തതും. അറുനൂറു കോടി മനുഷ്യര്‍ക്ക്‌ അറുനൂറു കോടി മുഖവും കൈവിരലും ഗന്ധവും വ്യതിരിക്തമായ തലമുടിയും രക്തത്തുള്ളികളുമെല്ലാം നല്‍കപ്പെട്ട്‌ വ്യവസ്ഥാപിതമായും ആസൂത്രിതമായും യുക്തിനിഷ്ഠമായും സൃഷ്ടിക്കപ്പെട്ട മനുഷ്യരുടെ അന്ത്യം അപ്പാടെ അനീതിപരമാവുക അസംഭവ്യമത്രെ. അതിനാല്‍ യഥാര്‍ഥവും പൂര്‍ണവുമായ നീതി പുലരുക തന്നെ വേണം. ഭൂമിയിലത്‌ അസംഭവ്യമായതിനാല്‍ പരലോകം അനിവാര്യമാണ്‌. എല്ലാവരും തങ്ങളുടെ കര്‍മഫലം അവിടെവെച്ച്‌ അനുഭവിക്കും-നന്‍മ ചെയ്തവന് രക്ഷയും തിന്‍മ ചെയ്തവന് ശിക്ഷയും.
മരണശേഷം നീതി പുലരുന്ന മറുലോകമില്ലെങ്കില്‍ നീതിബോധമുള്ളവര്‍ നിത്യനിരാശരായിരിക്കും. സദാ അസ്വസ്ഥരും അസംതൃപ്തരുമായിരിക്കും. അതോടൊപ്പം എല്ലാ മനുഷ്യരും പ്രകൃത്യാ നീതി കൊതിക്കുന്നു. അതിനാല്‍ അത്‌ പുലരുന്ന ഒരു പരലോകം നീതിയുടെ തേട്ടമത്രെ; മാനവ മനസ്സിണ്റ്റെ മോഹസാക്ഷാല്‍ക്കാരവും. വളരെ വ്യവസ്ഥാപിതമായി സൃഷ്ടിക്കപ്പെട്ട മനുഷ്യണ്റ്റെ ജീവിതം നീതിരഹിതമായി മരണത്തോടെ ഒടുങ്ങുമെന്ന്‌ ധരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും യുക്തിനിഷ്ഠവും ബുദ്ധിപൂര്‍വകവുമാണ്‌ നീതി പുലരുന്ന പരലോകത്തെ സംബന്ധിച്ച വിശ്വാസം.
മനുഷ്യജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവങ്ങളെല്ലാം അവനില്‍ കൃത്യമായും കണിശമായും രേഖപ്പെടുത്തുന്നുണ്ട്‌. എന്നാല്‍ സമര്‍ഥനായ ഡോക്ടര്‍ക്ക്‌ ശസ്ത്രക്രിയയിലൂടെ അവ കണെ്ടത്താനാവില്ല. അതിവിദഗ്ധമായ ഉപകരണങ്ങള്‍ക്കുപോലും അവ പകര്‍ത്തുക സാധ്യമല്ല. അതോടൊപ്പം അവയൊക്കെ മനുഷ്യന്‌ ഓര്‍ക്കാന്‍ കഴിയുകയും ചെയ്യുന്നു. അപ്രകാരം തന്നെ നാം തൊടുന്നേടത്തെല്ലാം നമ്മുടെ വിരലടയാളങ്ങള്‍ പതിയുന്നു. സഞ്ചരിക്കുന്നേടത്തൊക്കെ നമ്മുടെ ശരീരത്തിണ്റ്റെ ഗന്ധം വ്യാപരിക്കുന്നു. പറയുന്ന വാക്കുകള്‍ അന്തരീക്ഷത്തില്‍ ലയിച്ചു ചേരുകയും ചെയ്യുന്നു. അങ്ങനെ നമ്മുടെ വാക്കുകളും പ്രവൃത്തികളും ചലനങ്ങളും വിചാരവികാരങ്ങളുമെല്ലാം നമുക്കനുകൂലമോ പ്രതികൂലമോ ആയി സാക്ഷ്യം വഹിക്കാന്‍ സാധിക്കുമാറ്‌ രേഖപ്പെടുത്തപ്പെടുന്നു. നമ്മില്‍ നിന്ന്‌ കൊഴിഞ്ഞുപോകുന്ന മുടിയും ഇറ്റിവീഴുന്ന രക്തവും സ്രവിക്കുന്ന ഇന്ദ്രിയത്തുള്ളിയുമൊക്കെ നമുക്ക്‌ അനുകൂലമോ പ്രതികൂലമോ ആയ സാക്ഷ്യമായിത്തീരുന്നു.
സര്‍വോപരി, ഇല്ലായ്മയില്‍നിന്ന്‌ പ്രപഞ്ചത്തെയും മനുഷ്യനുള്‍പ്പെടെ അതിലുള്ള സര്‍വതിനെയും വളരെ ആസൂത്രിതമായും വ്യവസ്ഥാപിതമായും കൃത്യമായും കണിശമായും സൃഷ്ടിച്ച ദൈവത്തിന്‌ മനുഷ്യണ്റ്റെ പുനഃസൃഷ്ടി ഒട്ടും പ്രയാസകരമോ അസാധ്യമോ അല്ല. അതുകൊണ്ടു തന്നെ മരണശേഷം മറുലോകത്ത്‌ മനുഷ്യരെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നും ഭൂമിയിലെ കര്‍മങ്ങളുടെ ഫലം അവിടെവച്ച്‌ അനുഭവിക്കേണ്ടി വരുമെന്നും ദൈവം തണ്റ്റെ ദൂതന്‍മാരിലൂടെ അറിയിച്ചതുപോലെ സംഭവിക്കുകതന്നെ ചെയ്യും. അതൊട്ടും അവിശ്വസനീയമോ അയുക്തികമോ അല്ല. മറിച്ച്‌, അത്യദ്ഭുതകരമായ അവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യണ്റ്റെ ജീവിതം അനീതിക്കിരയായി, അര്‍ഥരഹിതമായി എന്നെന്നേക്കുമായി അവസാനിക്കുമെന്ന്‌ പറയുന്നതാണ്‌ അയുക്തികവും അവിശ്വസനീയവും!
ഒരു കാര്യവും കൂടി സൂചിപ്പിക്കാനാഗ്രഹിക്കുന്നു. നാം ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നുകൊണ്ട്‌ മനസ്സിലാക്കുന്നതാണ്‌ യഥാര്‍ഥ വസ്തുതയെന്ന്‌ ധരിക്കുന്നത്‌ ശരിയല്ല. ഉപകരണമേതുമില്ലാതെ നിഴലിനെ നോക്കുമ്പോള്‍ അത്‌ തീര്‍ത്തും നിശ്ചലമാണെന്നാണ്‌ നമുക്കു തോന്നുക. എന്നാല്‍ നിഴലിന്‌ സദാ നേരിയ ചലനമുണ്ടല്ലോ. മരീചിക വെള്ളമാണെന്ന്‌ കരുതാറുണ്ട്‌. അടുത്തെത്തുമ്പോഴാണ്‌ സത്യം ബോധ്യമാവുക. നിദ്രാ വേളയിലെ സ്വപ്നത്തില്‍ കാണുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാണെന്നാണ്‌ നമുക്ക്‌ അപ്പോള്‍ തോന്നുക. ഉണരുന്നതോടെ മറിച്ച്‌ അനുഭവപ്പെടുന്നു. അതിനാല്‍ പഞ്ചേന്ദ്രിയങ്ങള്‍ മാത്രമുള്ള നമുക്ക്‌ മനസ്സിലാക്കാനാവാത്ത പലതും ദിവ്യബോധനമാകുന്ന അറിവിണ്റ്റെ ആറാം സ്രോതസ്സ്‌ തുറന്നുകിട്ടുന്ന ദൈവദൂതന്‍മാര്‍ക്ക്‌ ഗ്രഹിക്കാന്‍ കഴിയും. സ്വപ്നം കാണുന്നവന്‍ അപ്പോള്‍ പറയുന്ന കാര്യങ്ങള്‍ക്കപ്പുറമാണ്‌ വസ്തുതയെന്ന്‌, ഉണര്‍ന്നിരിക്കുന്നവന്‍ അറിയുന്ന പോലെ ഇന്ദ്രിയ ബന്ധിതനായ മനുഷ്യന്‍ കാണുന്നതിനപ്പുറമാണ്‌ സത്യമെന്ന്‌ ദൈവദൂതന്‍മാരറിയുന്നു. അവരത്‌ സമൂഹത്തെ അറിയിക്കുകയും ചെയ്യുന്നു. അഭൌതികജ്ഞാനത്തിണ്റ്റെ പിഴക്കാത്ത ഏകാവലംബം അതു മാത്രമത്രെ.

Thursday, July 10, 2008

ഖുര്‍ ആ‍ന്‍ ദൈവിക ഗ്രന്ഥമോ?

"ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നാണല്ലോ മുസ് ലീംകള്‍ അവകാശപ്പെടാറുള്ളത്‌. അത്‌ മുഹമ്മദിന്റെ രചനയല്ലെന്നും ദൈവികമാണെന്നും എങ്ങനെയാണ്‌ മനസ്സിലാവുക? എന്താണതിന്‌ തെളിവ്‌?"
ഖുര്‍ആന്‍ ദൈവികമാണെന്നതിനു തെളിവ്‌ ആ ഗ്രന്ഥം തന്നെയാണ്‌. മുഹമ്മദ്‌ നബിയുടെയും അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആണ്റ്റെയും വ്യക്തമായ ചിത്രവും ചരിത്രവും മനുഷ്യരാശിയുടെ മുമ്പിലുണ്ട്‌. നബിതിരുമേനിയുടെ ജീവിതത്തിണ്റ്റെ ഉള്ളും പുറവും രഹസ്യവും പരസ്യവുമായ മുഴുവന്‍ കാര്യങ്ങളും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ആധുനികലോകത്തെ മഹാന്‍മാരുടെ ചരിത്രം പോലും ആ വിധം വിശദമായും സൂക്ഷ്മമായും കുറിക്കപ്പെട്ടിട്ടില്ലെന്നതാണ്‌ വസ്തുത.
അജ്ഞതാന്ധകാരത്തില്‍ ആണ്ടുകിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യയിലാണല്ലോ മുഹമ്മദ്‌ ജനിച്ചത്‌. മരുഭൂമിയുടെ മാറില്‍ തീര്‍ത്തും അനാഥനായാണ്‌ അദ്ദേഹം വളര്‍ന്നുവന്നത്‌. ചെറുപ്പത്തില്‍തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദിന്‌ എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല. പാഠശാലകളില്‍ പോവുകയോ മതചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. മക്ക സാഹിത്യകാരന്‍മാരുടെയും കവികളുടെയും പ്രസംഗകരുടെയും കേന്ദ്രമായിരുന്നെങ്കിലും നാല്‍പതു വയസ്സുവരെ അദ്ദേഹം ഒരൊറ്റ വരി കവിതയോ ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗപാടവം പ്രകടിപ്പിച്ചിരുന്നില്ല. സര്‍ഗസിദ്ധിയുടെ അടയാളമൊന്നും അദ്ദേഹത്തില്‍ ദൃശ്യമായിരുന്നില്ല.
ആത്മീയതയോട്‌ അതിതീവ്രമായ ആഭിമുഖ്യമുണ്ടായിരുന്ന മുഹമ്മദ്‌ മക്കയിലെ മലിനമായ അന്തരീക്ഷത്തില്‍നിന്ന്‌ മാറി ധ്യാനത്തിലും പ്രാര്‍ഥനയിലും വ്യാപൃതനായി. ഏകാന്തവാസം ഏറെ ഇഷ്ടപ്പെട്ടു. വിശുദ്ധ കഅ്ബയില്‍നിന്ന്‌ മൂന്നു കിലോമീറ്റര്‍ വടക്കുള്ള മലമുകളിലെ ഹിറാഗുഹയില്‍ ഏകാന്തവാസമനുഷ്ഠിക്കവെ മുഹമ്മദിന്‌ ആദ്യമായി ദിവ്യസന്ദേശം ലഭിച്ചു. തുടര്‍ന്നുള്ള ഇരുപത്തിമൂന്നു വര്‍ഷങ്ങളില്‍ വിവിധ സന്ദര്‍ഭങ്ങളിലായി ലഭിച്ച ദിവ്യബോധനങ്ങളുടെ സമാഹാരമാണ്‌ വിശുദ്ധ ഖുര്‍ആന്‍. അത്‌ സാധാരണ അര്‍ഥത്തിലുള്ള ഗദ്യമോ പദ്യമോ കവിതയോ അല്ല. തീര്‍ത്തും സവിശേഷമായ ശൈലിയാണ്‌ ഖുര്‍ആണ്റ്റേത്‌. അതിനെ അനുകരിക്കാനോ അതിനോട്‌ മത്സരിക്കാനോ കിടപിടിക്കാനോ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ലോകാവസാനം വരെ ആര്‍ക്കും സാധിക്കുകയുമില്ല.
അനുയായികള്‍ ദൈവികമെന്ന്‌ അവകാശപ്പെടുന്ന ഒന്നിലേറെ ഗ്രന്ഥങ്ങള്‍ ലോകത്തുണ്ട്‌. എന്നാല്‍ സ്വയം ദൈവികമെന്ന്‌ പ്രഖ്യാപിക്കുന്ന ഒരൊറ്റ ഗ്രന്ഥമേ ലോകത്തുള്ളൂ. ഖുര്‍ആനാണത്‌. ഖുര്‍ആന്‍ ദൈവത്തില്‍നിന്ന്‌ അവതീര്‍ണമായതാണെന്ന്‌ അത്‌ അനേകം തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. അതോടൊപ്പം അതിലാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, 114 അധ്യായങ്ങളുള്ള ഖുര്‍ആനിലെ ഏതെങ്കിലും ഒരധ്യായത്തിന്‌ സമാനമായ ഒരധ്യായമെങ്കിലും കൊണ്ടുവരാന്‍ അത്‌ വെല്ലുവിളിക്കുന്നു. അതിന്‌ ലോകത്തുള്ള ഏതു സാഹിത്യകാരണ്റ്റെയും പണ്ഡിതണ്റ്റെയും ബുദ്ധിജീവിയുടെയും സഹായം തേടാമെന്ന കാര്യം ഉണര്‍ത്തുകയും ചെയ്തു. അല്ലാഹു പറയുന്നു: "നാം നമ്മുടെ ദാസന്ന്‌ അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്‌, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന്‌ ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരെങ്കില്‍ അതു ചെയ്തുകാണിക്കുക. "(ഖുര്‍ആന്‍ 2:23)
പ്രവാചകകാലം തൊട്ടിന്നോളം നിരവധി നൂറ്റാണ്ടുകളിലെ ഇസ് ലാം വിമര്‍ശകരായ എണ്ണമറ്റ കവികളും സാഹിത്യകാരന്‍മാരും ഈ വെല്ലുവിളിയെ നേരിടാന്‍ ശ്രമിച്ചിട്ടുണ്ട്‌. രണ്ടിലൊരനുഭവമേ അവര്‍ക്കൊക്കെയും ഉണ്ടായിട്ടുള്ളൂ. മഹാഭൂരിപക്ഷവും പരാജയം സമ്മതിച്ച്‌ ഖുര്‍ആണ്റ്റെ അനുയായികളായി മാറുകയായിരുന്നു. അവശേഷിക്കുന്നവര്‍ പരാജിതരായി പിന്‍മാറുകയും. നബിതിരുമേനിയുടെ കാലത്തെ പ്രമുഖ സാഹിത്യകാരന്‍മാരായിരുന്ന ലബീദും ഹസ്സാനും കഅ്ബുബ്നു സുഹൈറുമെല്ലാം ഖുര്‍ആണ്റ്റെ മുമ്പില്‍ നിരുപാധികം കീഴടങ്ങിയവരില്‍ പെടുന്നു.
യമനില്‍നിന്നെത്തിയ ത്വുഫൈലിനെ ഖുര്‍ആന്‍ കേള്‍ക്കുന്നതില്‍ നിന്ന്‌ ഖുറൈശികള്‍ വിലക്കി. ഏതോ അന്തഃപ്രചോദനത്താല്‍ അതു കേള്‍ക്കാനിടയായ പ്രമുഖ കവിയും ഗായകനുമായ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്‌: "ദൈവമാണ! അവന്‍ സര്‍വശക്തനും സര്‍വജ്ഞനുമല്ലോ. ഞാനിപ്പോള്‍ ശ്രവിച്ചത്‌ അറബി സാഹിത്യത്തിലെ അതുല്യമായ വാക്യങ്ങളത്രെ. നിസ്സംശയം, അവ അത്യുല്‍കൃഷ്ടം തന്നെ. മറ്റേതിനെക്കാളും പരിശുദ്ധവും. അവ എത്ര ആശയ സമ്പുഷ്ടം! അര്‍ഥപൂര്‍ണം! എന്തുമേല്‍ മനോഹരം! ഏറെ ആകര്‍ഷകവും! ഇതുപോലുള്ള ഒന്നും ഞാനിതുവരെ കേട്ടിട്ടില്ല. അല്ലാഹുവാണ! ഇത്‌ മനുഷ്യവചനമല്ല. സ്വയംകൃതവുമല്ല. ദൈവികം തന്നെ, തീര്‍ച്ച. നിസ്സംശയം ദൈവികവാക്യങ്ങളാണിവ. "
മുഗീറയുടെ മകന്‍ വലീദ്‌ ഇസ്‌ ലാമിണ്റ്റെയും പ്രവാചകണ്റ്റെയും കടുത്ത എതിരാളിയായിരുന്നു. ഖുര്‍ആന്‍ ഓതിക്കേള്‍ക്കാനിടയായ അയാള്‍ തണ്റ്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി: "ഇതില്‍ എന്തെന്നില്ലാത്ത മാധുര്യമുണ്ട്‌. പുതുമയുണ്ട്‌. അത്യന്തം ഫലസംഋദ്ധമാണിത്‌. നിശ്ചയമായും ഇത്‌ അത്യുന്നതി പ്രാപിക്കും. മറ്റൊന്നും ഇതിനെ കീഴ്പെടുത്തുകയില്ല. ഇതിനു താഴെയുള്ളതിനെ ഇത്‌ തകര്‍ത്ത്‌ തരിപ്പണമാക്കും. ഒരിക്കലും ഒരു മനുഷ്യനിങ്ങനെ പറയുക സാധ്യമല്ല. "
വിവരമറിഞ്ഞ പ്രവാചകണ്റ്റെ പ്രധാന പ്രതിയോഗി അബൂജഹ്ള്‍ വലീദിനെ സമീപിച്ച്‌ ഖുര്‍ആനെ സംബന്ധിച്ച്‌ മതിപ്പ്‌ കുറയ്ക്കുന്ന എന്തെങ്കിലും പറയാനാവശ്യപ്പെട്ടു. നിസ്സഹായനായ വലീദ്‌ ചോദിച്ചു: "ഞാനെന്തു പറയട്ടെ; ഗാനം, പദ്യം, കവിത, ഗദ്യം തുടങ്ങി അറബി സാഹിത്യത്തിണ്റ്റെ ഏതു ശാഖയിലും എനിക്കു നിങ്ങളെക്കാളേറെ പരിജ്ഞാനമുണ്ട്‌. അല്ലാഹുവാണ! ഈ മനുഷ്യന്‍ പറയുന്ന കാര്യങ്ങള്‍ക്ക്‌ അവയോടൊന്നും സാദൃശ്യമില്ല. അല്ലാഹു സാക്ഷി! ആ സംസാരത്തില്‍ അസാധാരണ മാധുര്യവും സവിശേഷ സൌന്ദര്യവുമുണ്ട്‌. അതിണ്റ്റെ ശാഖകള്‍ ഫലസംമൃദ്ധവും തളിരുകള്‍ ശ്യാമസുന്ദരവുമാണ്‌. ഉറപ്പായും അത്‌ മറ്റേതു വാക്യത്തേക്കാളും ഉല്‍കൃഷ്ടമാണ്‌. ഇതര വാക്യങ്ങള്‍ സര്‍വവും അതിനു താഴെയും. "
ഇത്‌ അബൂജഹ് ല്‍ അത്യധികം അസ്വസ്ഥനാക്കി. അയാള്‍ പറഞ്ഞു: "താങ്കള്‍ ആരാണെന്നറിയാമോ? അറബികളുടെ അത്യുന്നതനായ നേതാവാണ്‌. യുവസമൂഹത്തിണ്റ്റെ ആരാധ്യനാണ്‌; എന്നിട്ടും താങ്കള്‍ ഒരനാഥച്ചെക്കനെ പിന്‍പറ്റുകയോ? അവണ്റ്റെ ഭ്രാന്തന്‍ ജല്‍പനങ്ങളെ പാടിപ്പുകഴ്ത്തുകയോ? താങ്കളെപ്പോലുള്ള മഹാന്‍മാര്‍ക്കത്‌ കുറച്ചിലാണ്‌. അതിനാല്‍ മുഹമ്മദിനെ പുഛിച്ചു തള്ളുക. "
അബൂജഹ് ലിണ്റ്റെ ലക്ഷ്യം പിഴച്ചില്ല. അഹന്തക്കടിപ്പെട്ട വലീദ്‌ പറഞ്ഞു: "മുഹമ്മദ്‌ ഒരു ജാലവിദ്യക്കാരനാണ്‌. സഹോദരങ്ങളെ തമ്മില്‍ തല്ലിക്കുന്നു. ഭാര്യാഭര്‍തൃബന്ധം മുറിച്ചുകളയുന്നു. കുടുംബഭദ്രത തകര്‍ക്കുന്നു. നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ജാലവിദ്യക്കാരന്‍ മാത്രമാണ്‌ മുഹമ്മദ്‌. "
എത്ര ശ്രമിച്ചിട്ടും വലീദിനെപ്പോലുള്ള പ്രഗത്ഭനായ സാഹിത്യകാരന്‌ ഖുര്‍ആന്നെതിരെ ഒരക്ഷരം പറയാന്‍ സാധിച്ചില്ലെന്നത്‌ ശ്രദ്ധേയമത്രെ.
നാല്‍പതു വയസ്സുവരെ നബിതിരുമേനി ജീവിതത്തിലൊരൊറ്റ കളവും പറഞ്ഞിട്ടില്ല. അതിനാല്‍ അദ്ദേഹം അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന പേരിലാണറിയപ്പെട്ടിരുന്നത്‌. അത്തരമൊരു വ്യക്തി ദൈവത്തിണ്റ്റെ പേരില്‍ പെരുങ്കള്ളം പറയുമെന്ന്‌ സങ്കല്‍പിക്കുക പോലും സാധ്യമല്ല. മാത്രമല്ല; അത്യുല്‍കൃഷ്ടമായ ഒരു ഗ്രന്ഥം സ്വയം രചിക്കുന്ന ആരെങ്കിലും അത്‌ തണ്റ്റേതല്ലെന്നും തനിക്കതില്‍ ഒരു പങ്കുമില്ലെന്നും പറയുമെന്ന്‌ പ്രതീക്ഷിക്കാവതല്ല. അഥവാ പ്രവാചകന്‍ ഖുര്‍ആന്‍ സ്വന്തം സൃഷ്ടിയാണെന്ന്‌ അവകാശപ്പെട്ടിരുന്നെങ്കില്‍ അറേബ്യന്‍ ജനത അദ്ദേഹത്തെ അത്യധികം ആദരിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‌ ലഭിച്ചത്‌ കൊടിയ പീഡനങ്ങളാണല്ലോ.
ലോകത്ത്‌ അസംഖ്യം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. അവയില്‍ ഏറെ ശ്രദ്ധേയമായവ ചരിത്രത്തില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുകയും വിപ്ളവങ്ങള്‍ക്ക്‌ നിമിത്തമാവുകയും ചെയ്തിട്ടുണ്ട്‌. എന്നാല്‍ വിശുദ്ധ ഖുര്‍ആനെപ്പോലെ, ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. വിശ്വാസം, ജീവിതവീക്ഷണം, ആരാധന, ആചാരാനുഷ്ഠാനങ്ങള്‍, വ്യക്തിജീവിതം, കുടുംബരംഗം, സാമൂഹിക മേഖല, സാമ്പത്തിക വ്യവസ്ഥ, സാംസ്കാരിക മണ്ഡലം, രാഷ്ട്രീയ ഘടന, ഭരണസമ്പ്രദായം, സ്വഭാവരീതി, പെരുമാറ്റക്രമം തുടങ്ങി വ്യക്തിയുടെയും കുടുംബത്തിണ്റ്റെയും സമൂഹത്തിണ്റ്റെയും രാഷ്ട്രത്തിണ്റ്റെയും ലോകത്തിണ്റ്റെയും എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും വിശുദ്ധ ഖുര്‍ആന്‍ അടിമുടി മാറ്റിമറിക്കുകയുണ്ടായി. നിരക്ഷരനായ ഒരാള്‍ ഈ വിധം സമഗ്രമായ ഒരു മഹാവിപ്ളവം സൃഷ്ടിച്ച ഗ്രന്ഥം രചിക്കുമെന്ന്‌ സങ്കല്‍പിക്കാനാവില്ല. ശത്രുക്കളെപ്പോലും വിസ്മയകരമായ വശ്യശക്തിയാല്‍ കീഴ്പെടുത്തി മിത്രമാക്കി മാറ്റി, അവരെ തീര്‍ത്തും പുതിയ മനുഷ്യരാക്കി പരിവര്‍ത്തിപ്പിച്ച ഗ്രന്ഥമാണ്‌ ഖുര്‍ആന്‍. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ്‌ ഈ ഗണത്തിലെ ഏറെ ശ്രദ്ധേയനായ വ്യക്തിയത്രെ. ഇന്നും ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാന്‍ സന്നദ്ധരാവുന്നവര്‍ അനായാസം അതിണ്റ്റെ അനുയായികളായി മാറുന്നു.
ഖുര്‍ആന്‍ മാനവസമൂഹത്തിണ്റ്റെ മുമ്പില്‍ സമ്പൂര്‍ണമായൊരു ജീവിത വ്യവസ്ഥ സമര്‍പ്പിക്കുന്നു. മനുഷ്യ മനസ്സുകള്‍ക്ക്‌ സമാധാനം സമ്മാനിക്കുകയും വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബവ്യവസ്ഥയെ സ്വൈരമുള്ളതും സമൂഹഘടനയെ ആരോഗ്യകരവും രാഷ്ട്രത്തെ ഭദ്രവും ലോകത്തെ പ്രശാന്തവുമാക്കുകയും ചെയ്യുന്ന സമഗ്രമായ പ്രത്യയശാസ്ത്രമാണത്‌. കാലാതീതവും ദേശാതീതവും നിത്യനൂതനവുമായ ഇത്തരമൊരു ജീവിതപദ്ധതി ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥവും ലോകത്ത്‌ വേറെയില്ല. ലോകത്തിലെ കോടിക്കണക്കിന്‌ കൃതികളിലൊന്നുപോലും ഖുര്‍ആനിനെപ്പോലെ സമഗ്രമായ ഒരു ജീവിതക്രമം സമര്‍പ്പിക്കുന്നില്ല. നിരക്ഷരനായ ഒരാള്‍ക്ക്‌ ഈ വിധമൊന്ന്‌ രചിക്കാനാവുമെന്ന്‌, ബോധമുള്ള ആരും അവകാശപ്പെടുകയില്ല.
മനുഷ്യചിന്തയെ ജ്വലിപ്പിച്ച്‌ വിചാരവികാരങ്ങളിലും വിശ്വാസവീക്ഷണങ്ങളിലും വമ്പിച്ച വിപ്ളവം സൃഷ്ടിച്ച വിശുദ്ധ ഖുര്‍ആന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത, എക്കാലത്തും ഏതു നാട്ടുകാര്‍ക്കും മാതൃകായോഗ്യമായ സമൂഹത്തെ വാര്‍ത്തെടുത്ത്‌ പുതിയൊരു സംസ്കാരത്തിനും നാഗരികതയ്ക്കും ജന്‍മം നല്‍കി. നൂറ്റിപ്പതിനാല്‌ അധ്യായങ്ങളില്‍, ആറായിരത്തിലേറെ സൂക്തങ്ങളില്‍, എണ്‍പത്താറായിരത്തിലേറെ വാക്കുകളില്‍, മൂന്നു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം അക്ഷരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഖുര്‍ആണ്റ്റെ പ്രധാന നിയോഗം മാനവസമൂഹത്തിണ്റ്റെ മാര്‍ഗദര്‍ശനമാണ്‌. മുപ്പതു ഭാഗമായും അഞ്ഞൂറ്റിനാല്‍പത്‌ ഖണ്ഡികകളായും വിഭജിക്കപ്പെട്ട ഈ ഗ്രന്ഥത്തിണ്റ്റെ പ്രധാനപ്രമേയം മനുഷ്യനാണ്‌. എങ്കിലും അവണ്റ്റെ മാര്‍ഗസിദ്ധിക്ക്‌ സഹായകമാംവിധം ചിന്തയെ ഉത്തേജിപ്പിക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും വിജ്ഞാനം വികസിപ്പിക്കാനും ആവശ്യമായ ചരിത്രവും പ്രവചനങ്ങളും ശാസ്ത്രസൂചനകളുമെല്ലാം അതിലുണ്ട്‌. ഈ രംഗത്തെല്ലാം അക്കാലത്തെ ജനതയ്ക്ക്‌ തീര്‍ത്തും അജ്ഞാതമായിരുന്ന കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ അനാവരണം ചെയ്യുകയുണ്ടായി. ചിലതുമാത്രമിവിടെ ചേര്‍ക്കുന്നു.
1. അല്ലാഹു പറയുന്നു: "സത്യനിഷേധികള്‍ ചിന്തിക്കുന്നില്ലേ? ഉപരിലോകങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട്‌ നാമവയെ വേര്‍പ്പെടുത്തി. "(21:30)
ഈ സത്യം ശാസ്ത്രം കണ്ടെത്തിയത്‌ ഖുര്‍ആന്‍ അവതീര്‍ണമായി അനേക നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷമാണെന്നത്‌ സുവിദിതമത്രെ.
2. "ജീവനുള്ളതിനെയെല്ലാം ജലത്തില്‍നിന്നാണ്‌ നാം സൃഷ്ടിച്ചത്‌"(21:30) ഈ വസ്തുത ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയത്‌ സമീപകാലത്തു മാത്രമാണ്‌.
3 "അതിനുപുറമെ അവന്‍ ഉപരിലോകത്തിണ്റ്റെയും സംവിധാനം നിര്‍വഹിച്ചു. അത്‌ ധൂളി(നെബുല)യായിരുന്നു" (41:11)
ഈ സൃഷ്ടിരഹസ്യം ശാസ്ത്രം അനാവരണംചെയ്തത്‌ അടുത്ത കാലത്താണ്‌.
4 "സൂര്യന്‍ അതിണ്റ്റെ നിര്‍ണിത കേന്ദ്രത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത്‌ പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹുവിണ്റ്റെ ക്രമീകരണമത്രെ. (36:38)
കോപ്പര്‍ നിക്കസിനെപ്പോലുള്ള പ്രമുഖരായ ശാസ്ത്രജ്ഞര്‍ പോലും സൂര്യന്‍ നിശ്ചലമാണെന്ന്‌ വിശ്വസിക്കുന്നവരായിരുന്നു. അടുത്ത കാലം വരെയും സൂര്യന്‍ ചലിക്കുന്നുവെന്ന സത്യം അംഗീകരിക്കാന്‍ ഭൌതിക ശാസ്ത്രജ്ഞന്‍മാര്‍ സന്നദ്ധരായിരുന്നില്ല. എങ്കിലും അവസാനം ഖുര്‍ആണ്റ്റെ പ്രസ്താവം സത്യമാണെന്ന്‌ സമ്മതിക്കാനവര്‍ നിര്‍ബന്ധിതരായി.
5. "ഉപരിലോകത്തെ നാം സുരക്ഷിതമായ മേല്‍പുരയാക്കി. എന്നിട്ടും അവര്‍ നമ്മുടെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല. "(21:32)
അടുത്ത കാലം വരെയും ഖുര്‍ആണ്റ്റെ വിമര്‍ശകര്‍ ഈ വാക്യത്തിണ്റ്റെ പേരില്‍ പരിഹാസം ഉതിര്‍ക്കുക പതിവായിരുന്നു. എന്നാല്‍ ഏറെ മാരകമായ കോസ്മിക്‌ രശ്മികളില്‍നിന്ന്‌ ഭൂമിയെയും അതിലെ ജന്തുജാലങ്ങളെയും മനുഷ്യരെയും കാത്തുരക്ഷിക്കുന്ന ഓസോണ്‍ പാളികളെക്കുറിച്ച അറിവ്‌ ഇന്ന്‌ സാര്‍വത്രികമാണ്‌. അന്തരീക്ഷത്തിണ്റ്റെ ഈ മേല്‍പ്പുരയാണ്‌ ഉല്‍ക്കകള്‍ ഭൂമിയില്‍ പതിച്ച്‌ വിപത്തുകള്‍ വരുത്തുന്നത്‌ തടയുന്നത്‌. കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും അതിന്‌ അനല്‍പമായ പങ്കുണ്ട്‌. മലിനീകരണം കാരണം അതിന്‌ പോറല്‍ പറ്റുമോ എന്ന ആശങ്ക പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാര്‍ നിരന്തരം പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജീവിതമിവിടെ സാധ്യമാവണമെങ്കില്‍ ഖുര്‍ആന്‍ പറഞ്ഞ സുരക്ഷിതമായ മേല്‍പ്പുര അനിവാര്യമത്രെ. ശ്വസനത്തിനാവശ്യമായ വായുവിണ്റ്റെ മണ്ഡലത്തെ ഭദ്രമായി നിലനിര്‍ത്തുന്നതും ഈ മേല്‍പ്പുരതന്നെ.
6. "നാം ഭൂമിയെ തൊട്ടിലും പര്‍വതങ്ങളെ ആണികളുമാക്കിയില്ലേ?" (78:7). "ഭൂമിയില്‍ നാം ഉറച്ച പര്‍വതങ്ങളുണ്ടാക്കിയിരിക്കുന്നു, ഭൂമി അവരെയുമായി തെന്നിപ്പോവാതിരിക്കാന്‍. ഭൂമിയില്‍ നാം വിശാലമായ വഴികളുണ്ടാക്കി, ജനം തങ്ങളുടെ മാര്‍ഗമറിയാന്‍"(21:31).
ഭൂമിയുടെ സന്തുലിതത്വത്തില്‍ പര്‍വതങ്ങള്‍ വഹിക്കുന്ന പങ്ക്‌ അടുത്തകാലം വരെയും അജ്ഞാതമായിരുന്നു. എന്നാലിന്ന്‌ ഭൂകമ്പങ്ങള്‍ തടയുന്നതിലും ഭൂഗോളത്തിണ്റ്റെ ആന്തരികവും ബാഹ്യവുമായ ഘടന സംരക്ഷിക്കുന്നതിലും അവയുടെ പങ്ക്‌ പ്രമുഖ ഭൂഗര്‍ഭശാസ്ത്രജ്ഞന്‍മാരെല്ലാം ഊന്നിപ്പറഞ്ഞിട്ടുണ്ട്‌.
7. "നിശ്ചയം, നാം ഉപരിലോകത്തെ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു"(51:47). പ്രപഞ്ചഘടനയെ സംബന്ധിച്ച പ്രാഥമിക ജ്ഞാനമുള്ളവരിലെല്ലാം ഒടുങ്ങാത്ത വിസ്മയം സൃഷ്ടിക്കാന്‍ ഖുര്‍ആണ്റ്റെ ഈ പ്രസ്താവം പര്യാപ്തമത്രെ.
8. ഹോളണ്ടുകാരനായ സ്വാമര്‍ഡാം എന്ന ജന്തുശാസ്ത്രജ്ഞന്‍ തേനീച്ചകളില്‍ കൂട്‌ ഉണ്ടാക്കുകയും തേന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നത്‌ പെണ്‍വര്‍ഗമാണെന്ന്‌ തെളിയിച്ചത്‌ 1876-ല്‍ മാത്രമാണ്‌. എന്നാല്‍ ഈ രണ്ടും തേനീച്ചകളിലെ സ്ത്രീകളാണ്‌ ചെയ്യുകയെന്ന്‌ പതിനാലു നൂറ്റാണ്ട്‌ മുമ്പു തന്നെ ഖുര്‍ആന്‍ അതിനെ പരാമര്‍ശിക്കുന്ന വാക്യങ്ങളിലെ സ്ത്രീലിംഗ പ്രയോഗത്തിലൂടെ സ്ഥാപിക്കുകയുണ്ടായി. (16:68,69)
9. ലോകത്തിലെ അറുനൂറു കോടി മനുഷ്യരുടെയും കൈവിരലടയാളം അറുനൂറു കോടി രൂപത്തിലാണ്‌. സൃഷ്ടിയിലെ മഹാവിസ്മയങ്ങളിലൊന്നാണിത്‌. എന്നാല്‍ വിരല്‍ത്തുമ്പിലെ ഈ മഹാത്ഭുതം മനുഷ്യന്‍ തിരിച്ചറിഞ്ഞത്‌ സമീപകാലത്താണ്‌. എങ്കിലും വിശുദ്ധ ഖുര്‍ആന്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കപ്പുറം ഈ മഹാവിസ്മയത്തിലേക്ക്‌ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. "മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്കവണ്റ്റെ എല്ലുകള്‍ ശേഖരിക്കാനാവില്ലെന്ന്‌? നാമവണ്റ്റെ വിരല്‍ക്കൊടികള്‍പോലും കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനായിരിക്കെ എന്തുകൊണ്ടില്ല?"(75:3,4)
10. സൂര്യന്‍ വിളക്കുപോലെ സ്വയം പ്രകാശിക്കുന്നതും ചന്ദ്രന്‍ സൂര്യകിരണം തട്ടി പ്രകാശം പ്രതിബിംബിക്കുന്നതുമാണെന്ന്‌ ലോകം മനസ്സിലാക്കിയത്‌ അടുത്ത കാലത്താണ്‌. ഖുര്‍ആന്‍ ഇക്കാര്യം അസന്ദിഗ്ധമായി സൂചിപ്പിച്ചിട്ടുണ്ട്‌. "ഉപരിലോകത്ത്‌ കോട്ടകളുണ്ടാക്കുകയും അതിലൊരു ദീപവും പ്രകാശിക്കുന്ന ചന്ദ്രനും സ്ഥാപിക്കുകയും ചെയ്തവനാരോ അവന്‍ മഹത്തായ അനുഗ്രഹമുടയവനത്രെ"(25:61).
ഈ ദീപം സൂര്യനാണെന്ന്‌ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു:
"അവന്‍ പ്രകാശമായി ചന്ദ്രനെയും വിളക്കായി സൂര്യനെയും നിശ്ചയിച്ചു. "(71:16)
11. മനുഷ്യജന്‍മത്തില്‍ പുരുഷബീജത്തിന്‌ മാത്രമാണ്‌ പങ്കെന്നായിരുന്നു പതിനെട്ടാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ധാരണ. സ്ത്രീയുടെ ഗര്‍ഭാശയം കുഞ്ഞു വളരാനുള്ള ഇടം മാത്രമായാണ്‌ ഗണിക്കപ്പെട്ടിരുന്നത്‌. സ്ത്രീയുടെ അണ്ഡത്തിണ്റ്റെ പങ്ക്‌ തിരിച്ചറിഞ്ഞത്‌ അതിനുശേഷം മാത്രമാണ്‌. ഖുര്‍ആന്‍ ജന്‍മത്തിലെ സ്ത്രീ-പുരുഷ പങ്കിനെ വ്യക്തമായി ഊന്നിപ്പറഞ്ഞിട്ടുണ്ട്‌: "മനുഷ്യരേ, നിശ്ചയമായും നാം നിങ്ങളെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു"(49:13). "കൂടിച്ചേര്‍ന്നുണ്ടാവുന്ന ഒരു ബീജത്തില്‍നിന്ന്‌ നാം നിശ്ചയമായും മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു" (76:2).
12. കുഞ്ഞിണ്റ്റെ ലിംഗനിര്‍ണയം നിര്‍വഹിക്കുന്നത്‌ പുരുഷബീജമാണെന്ന്‌ വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കിയെങ്കിലും ശാസ്ത്രലോകമിത്‌ തിരിച്ചറിഞ്ഞത്‌ വളരെ വൈകിയാണ്‌. "സ്രവിക്കപ്പെടുന്ന ഒരു ബീജത്തില്‍നിന്ന്‌ ആണ്‍-പെണ്‍ ഇണകളെ സൃഷ്ടിച്ചതും അവനാണ്‌ (53:45,46)
ഒരു തുള്ളി ഇന്ദ്രിയത്തില്‍ അസംഖ്യം ബീജങ്ങളുണ്ടാവുമെങ്കിലും അവയിലൊന്നു മാത്രമാണ്‌ ജനനത്തില്‍ പങ്കുചേരുന്നതെന്ന കാര്യവും ഖുര്‍ആനിവിടെ വ്യക്തമാക്കുന്നു. ജനിതകശാസ്ത്രം കണ്ടെത്തിയ നിരവധി വസ്തുതകള്‍ വിശുദ്ധ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതായി കാണാം. അത്‌ സവിസ്തരമായ പഠനമര്‍ഹിക്കുന്നതായതിനാല്‍ ഇവിടെ വിശദീകരിക്കുന്നില്ല.
13. "രണ്ട്‌ സമുദ്രങ്ങളെ കൂട്ടിച്ചേര്‍ത്തതും അവന്‍തന്നെ. ഒന്ന്‌ രുചികരമായ തെളിനീര്‍. മറ്റേത്‌ ചവര്‍പ്പുറ്റ ഉപ്പുനീരും. രണ്ടിനുമിടയില്‍ ഒരു മറയുണ്ട്‌. അവ കൂടിക്കലരുന്നതിനെ വിലക്കുന്ന ഒരു തടസ്സം"(25:53).
പതിനാറാം നൂറ്റാണ്ടില്‍ തുര്‍ക്കി അമീറുല്‍ ബഹ്‌റ്‌ സയ്യിദ്‌ അലി റഈസ്‌ രചിച്ച മിര്‍ആത്തുല്‍ മമാലിക്‌ എന്ന ഗ്രന്ഥത്തില്‍, പേര്‍ഷ്യന്‍ ഗള്‍ഫിണ്റ്റെ അടിത്തട്ടില്‍ ഇത്തരം ജലാശയങ്ങളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. എങ്കിലും അത്‌ കണ്ടെത്തിയതിനു തെളിവുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബഹ്‌റൈന്‍ തീരത്തുനിന്ന്‌ മൂന്നര കിലോമീറ്റര്‍ ദൂരെ പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഉമ്മുസുവാലിയില്‍ വമ്പിച്ച ശുദ്ധജലശേഖരം ഉപ്പുവെള്ളത്തില്‍ കലരാതെ കണ്ടെത്തിയിരിക്കുന്നു. അങ്ങനെ നൂറ്റാണ്ടുകള്‍ക്കപ്പുറം ഖുര്‍ആന്‍ അറിയിച്ച കാര്യം കണ്ടെത്താന്‍ മനുഷ്യസമൂഹത്തിന്‌ സാധിക്കുകയുണ്ടായി.
14. നൂഹ്നബിയുടെ കപ്പല്‍ ജൂദി പര്‍വതത്തിലാണ്‌ ചെന്നുതങ്ങിയതെന്ന്‌ ഖുര്‍ആന്‍ പറയുന്നു (11:14). ഇവമൃഹലെ ആലൃഹശിെ നോഹയുടെ നഷ്ടപ്പെട്ട പേടകം ( ഠവല ഘീെി ടവശു ീള ചീമവ ) എന്ന ഗ്രന്ഥത്തില്‍ ൧൮൮൩-ല്‍ കിഴക്കന്‍ തുര്‍ക്കിയിലെ അറാറത്ത്‌ പര്‍വതനിരകളിലെ ജൂദിമലയില്‍ 450 അടി നീളവും 150 അടി വീതിയും 50 അടി ഉയരവുമുള്ള കപ്പല്‍ കണ്ടെത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്‌. പര്യവേക്ഷണവേളയില്‍ കണ്ടെടുക്കപ്പെട്ട ഈ കപ്പല്‍ നോഹാ പ്രവാചകണ്റ്റേതാണെന്ന്‌ ഇന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
നിരക്ഷരനായ ഒരാള്‍ക്കെന്നല്ല, ആറാം നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്ന എല്ലാ വിജ്ഞാനങ്ങളും ആര്‍ജിച്ച മഹാപണ്ഡിതനുപോലും ഇത്തരം കാര്യങ്ങള്‍ കണ്ടെത്താന്‍ ആവില്ലെന്ന്‌ സത്യസന്ധതയുടെ നേരിയ അംശമുള്ള ഏവരും അംഗീകരിക്കും. ദൈവികമെന്ന്‌ സ്വയം അവകാശപ്പെട്ട ഒരു ഗ്രന്ഥം അന്നെന്നല്ല, തുടര്‍ന്നുള്ള നിരവധി നൂറ്റാണ്ടുകളിലും മുഴു ലോകത്തിനും അജ്ഞാതമായിരുന്ന ഇത്തരം കാര്യങ്ങള്‍ തുറന്നുപ്രഖ്യാപിക്കുവാന്‍ ധൈര്യംകാണിക്കുകയും ഒന്നൊഴിയാതെ അവയൊക്കെയും സത്യമാണെന്ന്‌ സ്ഥാപിതമാകുകയും ചെയ്തതുതന്നെ ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നതിന്‌ അനിഷേധ്യമായ തെളിവാണ്‌. സ്വയം ദൈവികമെന്ന്‌ അവകാശപ്പെടുന്ന ഒരു ഗ്രന്ഥം ശാസ്ത്രവസ്തുതകള്‍ അനാവരണം ചെയ്യാന്‍ ധൈര്യപ്പെട്ടുവെന്നതും പില്‍ക്കാലത്തെ മനുഷ്യധിഷണയുടെ കണ്ടെത്തലുകളിലൊന്നുപോലും അവയ്ക്ക്‌ വിരുദ്ധമായില്ലെന്നതും ആലോചിക്കുന്ന ആരെയും വിസ്മയഭരിതരാക്കാതിരിക്കില്ല.
മനനം ചെയ്യുകവഴി ദര്‍ശനങ്ങള്‍ ഉരുത്തിരിഞ്ഞു വന്നേക്കാം. ശാസ്ത്രസത്യങ്ങള്‍ കണ്ടെത്താനും കഴിഞ്ഞേക്കാം. എന്നാല്‍ ചരിത്രവസ്തുതകള്‍ കേവല ചിന്തയിലൂടെ ഉരുത്തിരിച്ചെടുക്കുക സാധ്യമല്ല. നിരക്ഷരനായ നബിതിരുമേനിയിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ ഗതകാല സമൂഹങ്ങളുടെ ചരിത്രം വിശദമായി വിശകലനം ചെയ്യുന്നു. അവയിലൊന്നുപോലും വസ്തുനിഷ്ഠമല്ലെന്ന്‌ സ്ഥാപിക്കാന്‍ ഇസ് ലാമിന്റെ വിമര്‍ശകര്‍ക്ക്‌ ഇന്നോളം സാധിച്ചിട്ടില്ല. എന്നല്ല; അവയൊക്കെ തീര്‍ത്തും സത്യനിഷ്ഠമാണെന്ന്‌ ലഭ്യമായ രേഖകളും പ്രമാണങ്ങളും തെളിയിക്കുകയും ചെയ്യുന്നു.
ദൈവിക ഗ്രന്ഥമെന്ന്‌ സ്വയം പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ ഭാവിയെ സംബന്ധിച്ച്‌ നിരവധി പ്രവചനങ്ങള്‍ നടത്താന്‍ ധൈര്യപ്പെട്ടുവെന്നതും അവയൊക്കെയും സത്യമായി പുലര്‍ന്നുവെന്നതും അതിണ്റ്റെ അമാനുഷികതക്ക്‌ മതിയായ തെളിവാണ്‌.
ടോള്‍സ്റ്റോയി, വിക്ടര്‍ യൂഗോ, മാക്സിം ഗോര്‍ക്കി, ഷേയ്ക്സ്പിയര്‍, ഗോയ്ഥെ, ഷെല്ലി, മില്‍ട്ടന്‍ തുടങ്ങി കാലം നിരവധി സാഹിത്യകാരന്‍മാരെ കാണുകയും, അവരുടെ രചനകളുമായി പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്‌. എന്നാല്‍ നൂറ്‌ വര്‍ഷം പിന്നിടുമ്പോഴേക്കും ലോകത്തിലെ ഏത്‌ മഹദ്ഗ്രന്ഥത്തിലെയും പല പദങ്ങളും ശൈലികളും പ്രയോഗങ്ങളും കാലഹരണപ്പെടുകയും പ്രയോഗത്തിലില്ലാതാവുകയും ചെയ്യുന്നു.
യേശുവിണ്റ്റെ ഭാഷയായ അരാമിക്കില്‍ ലോകത്തെവിടെയും ഇന്ന്‌ ബൈബിളില്ല. സുവിശേഷങ്ങള്‍ രചിക്കപ്പെട്ട ഭാഷയിലും ശൈലിയിലും അവ നിലനില്‍ക്കുന്നുമില്ല. ഉള്ളവ വിവര്‍ത്തനങ്ങളായതിനാല്‍ അവയുടെ ഭാഷയും ശൈലിയും നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ വേദഭാഷയും ഇന്ന്‌ ജീവല്‍ഭാഷയോ പ്രയോഗത്തിലുള്ളതോ അല്ല.
എന്നാല്‍ പതിനാലു നൂറ്റാണ്ടു പിന്നിട്ടശേഷവും ഖുര്‍ആണ്റ്റെ ഭാഷയും ശൈലിയും പ്രയോഗങ്ങളും ഇന്നും അറബിയിലെ ഏറ്റം മികച്ചവയും അതുല്യവും അനനുകരണീയവുമായി നിലകൊള്ളുന്നു. അറബി ഭാഷ അറിയുന്ന ആരെയും അത്‌ അത്യധികം ആകര്‍ഷിക്കുന്നു. ആര്‍ക്കും അതിണ്റ്റെ ആശയം അനായാസം മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഇവ്വിധം നിത്യനൂതനമായ ഒരു ഗ്രന്ഥവും ലോകത്ത്‌ എവിടെയും ഒരു ഭാഷയിലും കണ്ടെത്താനാവില്ല.
എന്നാല്‍ ഇത്തരം ഏതൊരു വിവരണത്തേക്കാളുമേറെ ഖുര്‍ആണ്റ്റെ ദൈവികത ബോധ്യമാവാന്‍ സഹായകമാവുക അതിണ്റ്റെ പഠനവും പാരായണവുമത്രെ.
"ഖുര്‍ആന്‍ ദൈവികമെന്നതിന്‌ താങ്കളുദ്ധരിച്ച മുഴുവന്‍ തെളിവുകളും ഖുര്‍ആനില്‍നിന്നുള്ളവയാണല്ലോ. ഇതെങ്ങനെയാണ്‌ സ്വീകാര്യമാവുക?"
സ്വര്‍ണവള സ്വര്‍ണനിര്‍മിതമാണെന്നതിനു തെളിവു ആ വളതന്നെയാണ്‌. മാവ്‌ മാവാണെന്നതിനു തെളിവു ആ വൃക്ഷം തന്നെയാണല്ലോ. 'യുദ്ധവും സമാധാനവും' ടോള്‍സ്റ്റോയിയുടേതാണെന്നതിന്നും 'വിശ്വചരിത്രാവലോകം' നെഹ്‌റുവിണ്റ്റെതാണെന്നതിന്നും പ്രസ്തുത ഗ്രന്ഥങ്ങളാണ്‌ ഏറ്റവും പ്രബലവും സ്വീകാര്യവുമായ തെളിവ്‌. അവ്വിധം തന്നെ ഖുര്‍ആന്‍ ദൈവികമാണെന്നതിന്ന്‌ ഏറ്റം ശക്തവും അനിഷേധ്യവുമായ തെളിവ്‌ ആ ഗ്രന്ഥം
തന്നെയാണ്

Wednesday, July 9, 2008

ദൈവത്തെ സൃഷ്ടിച്ചതാര്‌?

"പ്രപഞ്ചത്തിന്‌ ഒരു സ്രഷ്ടാവ്‌ വേണമെന്നും ദൈവമാണ്‌ അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ്‌? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതില്‍ യുക്തിക്ക്‌ പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണേ്ടാ?"


പ്രപഞ്ചത്തെപ്പറ്റി പ്രധാനമായും രണ്ടു വീക്ഷണമാണ്‌ നിലനില്‍ക്കുന്നത്‌. ഒന്ന്‌ മതവിശ്വാസികളുടേത്‌. അതനുസരിച്ച്‌ പ്രപഞ്ചം സൃഷ്ടിയാണ്‌. ദൈവമാണതിണ്റ്റെ സ്രഷ്ടാവ്‌. രണ്ടാമത്തേത്‌ പദാര്‍ഥ വാദികളുടെ വീക്ഷണമാണ്‌. പ്രപഞ്ചം അനാദിയാണെന്ന്‌ അവരവകാശപ്പെടുന്നു. അഥവാ അതുണ്ടായതല്ല, ആദിയിലേ ഉള്ളതാണ്‌. അതിനാലതിന്‌ ആദ്യവും അന്ത്യവുമില്ല. ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ കോടി കൊല്ലം മുമ്പ്‌ പ്രപഞ്ചം അതീവസാന്ദ്രതയുള്ള ഒരു കൊച്ചു പദാര്‍ഥമായിരുന്നുവെന്ന്‌ ഭൌതികവാദികള്‍ അവകാശപ്പെടുന്നു. അത്‌ സാന്ദ്രതയുടെയും താപത്തിണ്റ്റെയും പാരമ്യതയിലെത്തിയപ്പോള്‍ പൊട്ടിത്തെറിച്ചു. ആ സ്ഫോടനം അനന്തമായ അസംഖ്യം പൊട്ടിത്തെറികളുടെ ശൃംഖലയായി. സംഖ്യകള്‍ക്ക്‌ അതീതമായ അവസ്ഥയില്‍ ആദിപദാര്‍ഥത്തിണ്റ്റെ താപവും സാന്ദ്രതയും എത്തിയപ്പോഴാണ്‌ അത്‌ പൊട്ടിത്തെറിച്ചത്‌. ആ പൊട്ടിത്തെറിയുടെ ശബ്ദവും അളക്കാനാവാത്തതത്രെ. വാന്‍ വിസ്ഫോടനത്തിണ്റ്റെ അതേ നിമിഷത്തില്‍ മുവ്വായിരം കോടി ഡിഗ്രി താപമുള്ള പ്രപഞ്ചം ഉണ്ടായി. പൊട്ടിത്തെറിയുടെ ഫലമായി വികാസമുണ്ടായി. വികാസം കാരണമായി താപനില കുറയുവാന്‍ തുടങ്ങി. സ്ഫോടനം കഴിഞ്ഞ്‌ നാല്‌ നിമിഷം പിന്നിട്ടപ്പോള്‍ ന്യൂട്രോണുകളും പ്രോട്ടോണുകളും കൂടിച്ചേര്‍ന്നു. ആ സംഗമമാണ്‌ നക്ഷത്രങ്ങള്‍ തൊട്ട്‌ മനുഷ്യന്‍ വരെയുള്ള എല്ലാറ്റിണ്റ്റെയും ജന്‍മത്തിന്‌ നാന്ദി കുറിച്ചത്‌.

പ്രപഞ്ചോല്‍പത്തിയെ സംബന്ധിച്ച ഭൌതികവാദികളുടെ ഈ സങ്കല്‍പം ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. ആദിപദാര്‍ഥം എന്നാണ്‌ താപത്തിലും സാന്ദ്രതയിലും പാരമ്യതയിലെത്തിയത്‌? എന്തുകൊണ്ട്‌ അതിനു മുമ്പായില്ല, അല്ലെങ്കില്‍ ശേഷമായില്ല? അനാദിയില്‍ തന്നെ താപത്തിലും സാന്ദ്രതയിലും പാരമ്യതയിലായിരുന്നെങ്കില്‍ എന്തുകൊണ്ട്‌ അനാദിയില്‍ തന്നെ സ്ഫോടനം സംഭവിച്ചില്ല? അനാദിയില്‍ താപവും സാന്ദ്രതയും പാരമ്യതയിലായിരുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അവ പാരമ്യതയിലെത്തി? പുറത്തുനിന്നുള്ള ഇടപെടലുകള്‍ കാരണമാണോ? എങ്കില്‍ എന്താണ്‌ ആ ഇടപെടല്‍? അല്ലെങ്കില്‍ അനാദിയിലില്ലാത്ത സാന്ദ്രതയും താപവും ആദിപദാര്‍ഥത്തില്‍ പിന്നെ എങ്ങനെയുണ്ടായി? എന്നാണ്‌ ആദ്യത്തെ പൊട്ടിത്തെറിയുണ്ടായത്‌? എന്തുകൊണ്ട്‌ അതിനു മുമ്പായില്ല? എന്തുകൊണ്ട്‌ ശേഷമായില്ല? ഒന്നായിരുന്ന സൂര്യനും ഭൂമിയും രണ്ടായത്‌ എന്ന്‌? എന്തുകൊണ്ട്‌ അതിനു മുമ്പോ ശേഷമോ ആയില്ല? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക്‌ ഇന്നോളം ഭൌതികവാദികള്‍ മറുപടി നല്‍കിയിട്ടില്ല. നല്‍കാനൊട്ടു സാധ്യവുമല്ല.


ഈ പ്രപഞ്ചം വളരെ വ്യവസ്ഥാപിതവും ക്രമാനുസൃതവുമാണെന്ന്‌ ഏവരും അംഗീകരിക്കുന്നു. ലോകഘടനയിലെങ്ങും തികഞ്ഞ താളൈക്യവും കൃത്യതയും കണിശതയും പ്രകടമാണ്‌. വ്യക്തമായ യുക്തിയുടെയും ഉയര്‍ന്ന ആസൂത്രണത്തിണ്റ്റെയും നിത്യ നിദര്‍ശനമാണീ പ്രപഞ്ചം. മനുഷ്യണ്റ്റെ അവസ്ഥ പരിശോധിച്ചാല്‍തന്നെ ഇക്കാര്യം ആര്‍ക്കും ബോധ്യമാകും. നാം ജീവിക്കുന്ന ലോകത്ത്‌ അറുനൂറു കോടിയോളം മനുഷ്യരുണ്ട്‌. എല്ലാവരും ശ്വസിക്കുന്ന വായു ഒന്നാണ്‌. കുടിക്കുന്ന വെള്ളവും ഒന്നുതന്നെ. കഴിക്കുന്ന ആഹാരത്തിലും പ്രകടമായ അന്തരമില്ല. എന്നിട്ടും അറുനൂറു കോടി മനുഷ്യര്‍ക്ക്‌ അറുനൂറു കോടി മുഖം. നമ്മെപ്പോലുള്ള മറ്റൊരാളെ ലോകത്തെവിടെയും കാണുക സാധ്യമല്ല. നമ്മുടെ തള്ളവിരല്‍ എത്ര ചെറിയ അവയവമാണ്‌. എന്നിട്ടും അറുനൂറു കോടി മനുഷ്യരിലൊരാള്‍ക്കും നമ്മുടേതുപോലുള്ള ഒരു കൈവിരലില്ല. മരിച്ചുപോയ കോടാനുകോടിക്കുമില്ല. ജനിക്കാനിരിക്കുന്ന കോടാനുകോടികള്‍ക്ക്‌ ഉണ്ടാവുകയുമില്ല. നമ്മുടെ ഓരോരുത്തരുടെയും തലയില്‍ പതിനായിരക്കണക്കിന്‌ മുടിയുണ്ട്‌. എന്നാല്‍ ലോകത്തിലെ അറുനൂറു കോടി തലയിലെ അസംഖ്യം കോടി മുടികളിലൊന്നു പോലും നമ്മുടെ മുടിപോലെയില്ല. അവസാനത്തെ ഡി.എന്‍.എ. പരിശോധനയില്‍ നമ്മുടേത്‌ തിരിച്ചറിയുക തന്നെ ചെയ്യും. നമ്മുടെയൊക്കെ സിരകളില്‍ ആയിരക്കണക്കിന്‌ രക്തത്തുള്ളികള്‍ ഒഴുകിക്കൊണേ്ടയിരിക്കുന്നു. അറുനൂറു കോടിയുടെ സിരകളിലെ കോടാനുകോടി രക്തത്തുള്ളികളില്‍ നിന്നും നമ്മുടേത്‌ വ്യത്യസ്തമത്രെ. നമ്മുടെ ശരീരത്തിണ്റ്റെ ഗന്ധം പോലും മറ്റുള്ളവരുടേതില്‍നിന്ന്‌ ഭിന്നമത്രെ. ഇത്രയേറെ അദ്ഭുതകരവും ആസൂത്രിതവും വ്യവസ്ഥാപിതവും കണിശവുമായ അവസ്ഥയില്‍ നാമൊക്കെ ആയിത്തീര്‍ന്നത്‌ കേവലം യാദൃഛികതയും പദാര്‍ഥത്തിണ്റ്റെ പരിണാമവും ചലനവും മൂലവുമാണെന്ന്‌ പറയുന്നത്‌ ഒട്ടും യുക്തിനിഷ്ഠമോ ബുദ്ധിപൂര്‍വമോ അല്ല. അത്‌ പരമാബദ്ധമാണെന്ന്‌ അഹന്തയാല്‍ അന്ധത ബാധിക്കാത്തവരെല്ലാം അംഗീകരിക്കും. അറുനൂറു കോടി മനുഷ്യര്‍ക്ക്‌ അത്രയും മുഖഭാവവും കൈവിരലുകളും ഗന്ധവും തലമുടിയും രക്തത്തുള്ളികളും മറ്റും നല്‍കിയത്‌ സര്‍വശക്തനും സര്‍വജ്ഞനും യുക്തിമാനുമായ ശക്തിയാണെന്ന്‌ അംഗീകരിക്കലും വിശ്വസിക്കലുമാണ്‌ ബുദ്ധിപൂര്‍വകം. ആ ശക്തിയത്രെ പ്രപഞ്ചസ്രഷ്ടാവായ ദൈവം.

പ്രപഞ്ചത്തില്‍ പുതുതായൊന്നുമുണ്ടാവില്ലെന്ന്‌ പദാര്‍ഥവാദികള്‍ പറയുന്നു. പുതുതായി വല്ലതും ഉണ്ടാവുകയാണെങ്കില്‍ അതുണ്ടാക്കിയത്‌ ആര്‌ എന്ന ചോദ്യമുയരുമല്ലോ. എന്നാല്‍ ഇന്നുള്ള അറുനൂറോളം കോടി മനുഷ്യര്‍ക്ക്‌ ബുദ്ധിയും ബോധവും അറിവും യുക്തിയുമുണ്ട്‌. ഈ ബുദ്ധിയും ബോധവും അറിവും യുക്തിയുമൊക്കെ എവിടെയായിരുന്നു? വിസ്ഫോടനത്തിനു മുമ്പുള്ള ആദിപദാര്‍ഥം ഇതൊക്കെയും ഉള്‍ക്കൊണ്ടിരുന്നോ? എങ്കില്‍ അനാദിയില്‍ ആ പദാര്‍ഥത്തിണ്റ്റെ ബുദ്ധിയും ബോധവും അറിവും യുക്തിയും അതിരുകളില്ലാത്തത്ര ആയിരിക്കില്ലേ? അപ്പോള്‍ അചേതന പദാര്‍ഥം ഇത്രയേറെ സര്‍വജ്ഞനും യുക്തിജ്ഞനുമാവുകയോ?

അതിനാല്‍ അറുനൂറു കോടി മനുഷ്യര്‍ക്ക്‌ അറിവും ബോധവും ബുദ്ധിയും യുക്തിയും നല്‍കിയത്‌ അതിരുകളില്ലാത്ത അറിവിണ്റ്റെയും ബോധത്തിണ്റ്റെയും യുക്തിയുടെയും ഉടമയായ സര്‍വശക്തനായ ദൈവമാണെന്ന്‌ വിശ്വസിക്കലും അംഗീകരിക്കലുമാണ്‌ ന്യായവും ശരിയും. സത്യസന്ധവും വിവേകപൂര്‍വകവുമായ സമീപനവും അതുതന്നെ.

അനാദിയായ ഒന്നുണ്ട്‌; ഉണ്ടായേ തീരൂവെന്ന്‌ ഏവരും അംഗീകരിക്കുന്നു. അത്‌ അചേതനമായ പദാര്‍ഥമാണെന്ന്‌ ഭൌതികവാദികളും, സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവമാണെന്ന്‌ മതവിശ്വാസികളും പറയുന്നു. അനാദിയായ, അഥവാ തുടക്കമില്ലാത്ത ഒന്നിനെ സംബന്ധിച്ച്‌, അതിനെ ആരുണ്ടാക്കി; എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ ഒട്ടും പ്രസക്തമല്ലെന്നതും സുസമ്മതമാണ്‌. അനാദിയായ ആദിപദാര്‍ഥത്തെ ആരുണ്ടാക്കിയെന്ന ചോദ്യം അപ്രസക്തമാണെന്ന്‌ പറയുന്നവര്‍ തന്നെ അനാദിയായ ദൈവത്തെ ആരുണ്ടാക്കിയെന്ന്‌ ചോദിക്കുന്നത്‌ അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമത്രെ.

പദാര്‍ഥ നിഷ്ഠമായ ഒന്നും ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല. അതിനാല്‍ പദാര്‍ഥനിര്‍മിതമായ പ്രപഞ്ചത്തിന്‌ ഒരു സ്രഷ്ടാവ്‌ അനിവാര്യമാണ്‌. എന്നാല്‍ പദാര്‍ഥപരമായതിണ്റ്റെ നിയമവും അവസ്ഥയും പദാര്‍ഥാതീതമായതിനു ബാധകമല്ല. ദൈവം പദാര്‍ഥാതീതനാണ്‌. അതിനാല്‍ പദാര്‍ഥനിഷ്ഠമായ പ്രപഞ്ചത്തിണ്റ്റെ നിയമവും മാനദണ്ഡവും അടിസ്ഥാനമാക്കി പദാര്‍ഥാതീതനായ ദൈവത്തെ ആരു സൃഷ്ടിച്ചുവെന്ന ചോദ്യം തീര്‍ത്തും അപ്രസക്തമത്രെ. അനാദിയായ, ആരംഭമില്ലാത്ത, എന്നെന്നും ഉള്ളതായ ഒന്നുണ്ടായേ തീരൂവെന്നത്‌ അനിഷേധ്യവും സര്‍വസമ്മതവുമാണ്‌. അതാണ്‌ സര്‍വശക്തനും പ്രപഞ്ചങ്ങളുടെയൊക്കെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം.